കള്ളനോട്ട് വിതരണം: ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ അറസ്റ്റില്‍;1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

തൃശൂര്‍: കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. സഹോദരങ്ങളായ രാകേഷ്, സജീവ് എന്നിവരാണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. ഇവരില്‍ നിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിട്ടുണ്ട്.

ഇരുവരും ബിജെപി പ്രവര്‍ത്തകര്‍ ആയിരുന്നു. കള്ളനോട്ട് അടിച്ചതിന് നേരത്തെ ബി ജെപി പ്രവര്‍ത്തകനായ ജിത്തു പിടിയിലായിരുന്നു. ജിത്തുവിനെ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ട് കേസില്‍ നേരത്തെ മൂന്നു തവണ രാകേഷ് അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് പിടിയിലായത്. കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്.

അന്തിക്കാട് പോലീസാണ് അവസാനമായി രാകേഷിനെ അറസ്റ്റ് ചെയ്തത്. കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പോലീസ് പിടികൂടുകയായിരുന്നു.

ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2017ല്‍ തൃശൂര്‍ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. രണ്ടാമത്തെ തവണ കോഴിക്കോട് കൊടുവള്ളിയില്‍വെച്ചും അറസ്റ്റിലായിരുന്നു. നേരത്തെ ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്.

Exit mobile version