‘സർക്കാർ ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാൽ പ്രശ്‌നമാണ്, ഭാര്യയുടെ കെട്ടുതാലി പണയം വച്ച് സ്വയംതൊഴിൽ തുടങ്ങിയവരൊക്കെ 80 ദിവസമായി സഹിക്കുകയാണ്’; കണ്ഠമിടറി ഈ വ്യാപാരി

തിരുവനന്തപുരം: ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായതിന്റെ നേർക്കാഴ്ചയാണ് ഈ വ്യാപാരിയുടെ വാക്കുകൾ. വരുമാനം നിലച്ചു, ലോൺ അടയ്ക്കണം, വാടക കൊടുക്കണം, വായ്പ തിരിച്ചടയ്ക്കാൻ ഒരു ഇളവും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരുൾപ്പടെ കാര്യമായ ഇടപെയൽ നടത്തുന്നുമില്ല. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളിൽ ഉഴറുന്ന ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച വാക്കുകളാണ് അർഷാദ് എന്ന ഈ വ്യാപാരി പറയുന്നത്. നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുന്ന അർഷാദിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽമീഡിയയിലും വലിയ ചർച്ചയാവുകയാണ്.

അർഷാദിന്റെ വാക്കുകൾ ഇങ്ങനെ:

‘സർക്കാർ ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാൽ പ്രശ്‌നമാണ്. ഒരു മാസം ശമ്പളം വേണ്ടെന്ന് വയ്ക്കാൻ അവർക്കാകില്ല. ഞങ്ങൾ സ്വയം തൊഴിൽ കണ്ടെത്തിയ വ്യാപാരികൾ കഴിഞ്ഞ നാലുമാസമായി കട തുറന്നിട്ട്. കാസർകോടേക്ക് തിരുവനന്തപുരത്ത് നിന്ന് കെഎസ്ആർടിസി ഓടുമ്പോ ഉണ്ടാകുന്ന റിസ്‌കൊന്നും നാട്ടിൽ കട തുറക്കുമ്പോൾ ഉണ്ടാകുന്നില്ല.’

‘ഭാര്യയുടെ കെട്ടുതാലി പണയം വച്ചിട്ടാണ് സ്വന്തമായി പലരും തൊഴിൽ തുടങ്ങിയത്. 80 ദിവസമായി ഇത് സഹിക്കുകയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാൻ പോകൂ? അല്ലാത്തവൻ പോകുമോ? ഫാൻസിയിലും തുണിക്കടയിലും അത്യാവശ്യമില്ലാത്തവർ പോകില്ല. കഴിഞ്ഞ നാലുമാസമായി സഹിക്കുകയാണ്.’

‘കടയുടെ വാടക അടക്കമുള്ളവ മുടങ്ങി. ബാങ്കുകാർ നിരന്തരം വിളിക്കുന്നുണ്ട്. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല. നിവർത്തികേട് കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാൻ ഒരു മടിയുമില്ല. ഞങ്ങളിനി ആത്മഹത്യ ചെയ്യണോ?’ തൊണ്ടയിടറി അർഷാദ് പറയുന്നു.

Exit mobile version