കനത്ത മഴ, ഇരുനില വീട് തകര്‍ന്ന് അയല്‍വീട്ടില്‍ തങ്ങിനിന്നു, അയല്‍വാസികളുടെ ഇടപെടലില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് അമ്മയും മകളും, നടുക്കം മാറാതെ നാട്ടുകാര്‍

കൊച്ചി: കനത്ത മഴയ്ക്കിടെ വീടു ചെരിഞ്ഞ് വീണു. കളമശ്ശേരിയിലാണ് സംഭവം. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് തകര്‍ന്നത്. വീട് പൂര്‍ണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനില്‍ക്കുകയാണിപ്പോള്‍. വീട്ടുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഇരുനില വീടു തകരുന്നതു ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ പെട്ടെന്ന് ഇടപെട്ടതിനാലാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ പരിക്കേല്‍ക്കാതെ പുറത്തെത്തിച്ചത്. അതിനാല്‍ വന്‍ അപകടം ഒഴിവായി. അകത്തെ ഭിത്തികള്‍ തകര്‍ന്നു. സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്.

ഗൃഹനാഥന്‍ രാവിലെ തന്നെ പുറത്തു പോയിരുന്നു. മെറ്റല്‍ ഇറക്കുമ്പോള്‍ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ ആളുകളെ പുറത്തെത്തിച്ചു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പൂര്‍ണമായും തകര്‍ന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം. അകത്തുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തു നീക്കിയിട്ടുണ്ട്. സമീപത്തെ വീടിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്. വീടിന്റെ പഴക്കമാണ് അപകട കാരണമെന്നു സമീപവാസികള്‍ പറയുന്നു.

Exit mobile version