സ്‌കൂട്ടറില്‍ കറങ്ങിനടന്ന് സ്ത്രീകള്‍ക്കുമുന്നില്‍ നഗ്നതാപ്രദര്‍ശനം, ശരീരത്തില്‍ കയറിപ്പിടിക്കുന്നതും പതിവ്; വിരുതനെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍

കോഴിക്കോട് : സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുത്തൂര്‍ നാഗാളികാവ് സ്വദേശി ജലീലിനെയാണ് മുക്കം പൊലീസ് പിടികൂടിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുക്കം പൊലീസ് ജലീലിനെതിരെ കേസെടുത്തിരുന്നു. സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് ജലീല്‍ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നത്.

ഏഴ് മാസം മുമ്പാണ് ജലീല്‍ വിദേശത്ത് നിന്ന് വന്നത്. ആളെ കണ്ടെത്താനായി പ്രതിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നായര്‍കുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

സ്ത്രീകളുടെ അടുത്ത് വാഹനം നിര്‍ത്തി ശരീരത്തില്‍ കയറിപ്പിടിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. വാഹനം തിരിച്ചറിയാതിരിക്കാന്‍ സ്‌കൂട്ടറിന് പിന്നിലെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. നിരവധി സ്ത്രീകള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Exit mobile version