‘മാസ്‌ക് വയ്ക്കാതെ നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കട്ടെ’?; അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ച് കേരള പോലീസ്

തിരുവനന്തപുരം: പോലീസ് വാഹനത്തിന് മുന്നില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന നായയുടെ ചിത്രത്തിന് അടിക്കുറിപ്പുകള്‍ കേരള പോലീസ് ക്ഷണിച്ചിരുന്നു. മികച്ച അടിക്കുറിപ്പിന് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സമ്മാനാര്‍ഹരായവരെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള പോലീസ്.

‘മാസ്‌ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാര്‍?’
എന്ന തലക്കെട്ടാണ് ഒന്നാം സ്ഥാനം നേടിയത്. മിനി ആര്‍ ആണ് വിജയി.

‘നാട് കാക്കുന്ന സാറന്‍മാരെ, ഈ നാടിനെക്കൂടി കാത്തോളണേ’,
എന്ന ഷാജു ശ്രീധറിന്റെ തലക്കെട്ട് രണ്ടാമതും.

‘കാവലാണ് കര്‍മം. കാക്കിയില്ലെന്നേയുള്ളൂ’
എന്ന ലിജോ ഈറയിലിന്റെ വാചകം മൂന്നാം സ്ഥാനവും നേടി.

ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നല്‍കുന്നതാണെന്നും പോലീസ് വ്യക്തമാക്കി. വിജയികള്‍ അവരുടെ മേല്‍വിലാസവും, ഫോണ്‍ നമ്പറും thekeralapolice@gmail.com എന്ന വിലാസത്തില്‍ അയക്കണമെന്നും പോലീസ് കുറിപ്പില്‍ പറയുന്നു.

”സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും, ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്ലീസ്..” എന്ന ഷെഫ് സുരേഷ് പിള്ളയുടെ കമന്റിന് ഏകദേശം പതിനായിരത്തിലധികം ലൈക്കാണ് ലഭിച്ചത്.

പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ബി മുരളി, ന്യൂസ് ഫോട്ടോഗ്രാഫര്‍ വിന്‍സെന്റ് പുളിക്കല്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ), സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

Exit mobile version