ഞങ്ങള്‍ അവിടെ പോയിട്ട് 10 ദിവസം കഴിഞ്ഞു, ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മിലെന്ത് ബന്ധമെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കൊവിഡ് മഹാമാരി രണ്ടുവര്‍ഷത്തിനിടെ എത്താതിരുന്ന ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരനുമാണ് കൊവിഡ് ബാധിച്ചത്. ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് 40കാരിയില്‍ രോഗം സ്ഥിരീകരിച്ചത്.

മൂന്നാറിലെ ആശുപത്രിയില്‍ വച്ച നടത്തിയ പരിശോധനയിലാണ് 24കാരനില്‍ രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. അതേസമയം, കൊവിഡ് മഹാമാരി പിടിമുറുക്കി നില്‍ക്കവെ, ഡീന്‍ കുര്യാക്കോസ് എംപിയും ടീമും ഇടമലക്കുടി സന്ദര്‍ശിച്ചതും മാസ്‌ക് ധരിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ വിമര്‍ശനം കടുക്കുകയാണ്.

ഈ വേളയിലാണ് കുര്യാക്കോസിന്റെ പ്രതികരണം. ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ല. ഞാന്‍ അവിടെ പോയിട്ട് പത്തുദിവസം കഴിഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമാകും. തുടര്‍ന്ന് മറുപടി പറയാം. ഞങ്ങളുടെ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാണ് ഞങ്ങള്‍ ഇടമലക്കുടിയില്‍ പോയതെന്നും കുര്യാക്കോസ് പറയുന്നു.

മാസ്‌ക് മറ്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ മാത്രമല്ല, അവിടേക്ക് ധാരാളം പേര്‍ വരുന്നുണ്ട്. അവിടെയുള്ളവര്‍ പുറത്തുവന്ന് പോകുന്നുണ്ട്. ടെസ്റ്റ് നടത്തിയാണ് പോയത്. ഇപ്പോഴും ആര്‍ക്കും കുഴപ്പമില്ല. അവിടെയുള്ളവരാണ് മാസ്‌ക് ധരിക്കാത്തത്. സ്ഥലം എംപിയാണ് എന്നെ വിളിച്ചത്, അങ്ങനെയാണ് പോയതെന്ന് കൂട്ടത്തിലുണ്ടായിരുന്ന സുജിത്ത് ഭക്തനും പറയുന്നു.

Exit mobile version