മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കുതിര കയറുന്നത് അത്ര നല്ല കാര്യമല്ല, നിങ്ങള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍ ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്ത്. ഇടുക്കിയില്‍ കോണ്‍ഗ്രസ് എംപി നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് പത്രസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ഒന്നും പറയാനില്ലെന്ന് മറുപടി പറഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എംപി എത്തിയത്.

തികഞ്ഞ മര്‍ക്കടമുഷ്ടിയും, നീരസവും, പുച്ഛഭാവവും ആ മുഖത്ത് ഉണ്ടായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുമ്പോഴും, വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കുമ്പോഴും, മുഖ്യമന്ത്രി കാണിക്കുന്ന ജനാധിപത്യ ബോധമില്ലാത്ത അസഹിഷ്ണുതയെ സംബന്ധിച്ച് എനിക്കും ”ഒന്നും പറയാനില്ല എന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം. ഈ നാട്ടിലെ ജനങ്ങളുടെ പ്രശ്‌നം ചൂണ്ടി കാണിക്കുമ്പോഴും, പ്രതിരോധത്തിലാകുമ്പോഴും അങ്ങ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയോടും എനിക്കും ഒന്നും പറയാനില്ലെന്നും പക്ഷെ ജനങ്ങളുടെ ആശങ്കകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ഒരല്‍പ്പം ജനാധിപത്യ മര്യാദയാകാമെന്നും ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്ര സമ്മേളനത്തിനിടയില്‍ അദ്ദേഹത്തോട്, ഇടുക്കിയില്‍ MP നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസ സമരത്തെപ്പറ്റി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.
അതിന് അദ്ദേഹം നല്‍കിയ മറുപടി, ”ഒന്നും പറയാനില്ല’ എന്നായിരുന്നു.

തികഞ്ഞ മര്‍ക്കടമുഷ്ടിയും, നീരസവും, പുച്ഛഭാവവും ആ മുഖത്ത് ഉണ്ടായിരുന്നു.
ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുമ്പോഴും, വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കുമ്പോഴും, മുഖ്യമന്ത്രി കാണിക്കുന്ന ജനാധിപത്യ ബോധമില്ലാത്ത അസഹിഷ്ണുതയെ സംബന്ധിച്ച് എനിക്കും ”ഒന്നും പറയാനില്ല”.

പക്ഷേ ഇടുക്കിയിലെ പ്രശ്‌നങ്ങളെ കുറിച്ച് അങ്ങേയ്ക്ക് ഒന്നും പറയാനില്ലെങ്കില്‍ എനിക്കും, ഇടുക്കിയിലെ ജനങ്ങള്‍ക്കും അങ്ങയോട് ചിലത് പറയാനുണ്ട്…

‘ഇടുക്കിയില്‍ കോവിഡ് പരിശോധന ലാബ് നിലവില്‍ ഇല്ല. തുടക്കം മുതല്‍ കോട്ടയം ജില്ലയില്‍ ആണ് ഇടുക്കിയില്‍ നിന്നുമുള്ള സ്രവ പരിശോധന നടക്കുന്നത്. ഒരു ദിവസം സ്രവം എടുത്ത് പിറ്റേന്ന് പരിശോധന നടത്തി ഫലം വരുമ്പോള്‍ മിനിമം 3 ദിവസമെടുക്കും. ഇപ്പോള്‍ പരിശോധന സാമ്പിളുകള്‍ കൂടിയപ്പോള്‍ 4 ദിവസം വരെ എടുക്കുന്നു.

അങ്ങേക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ആദ്യം പറയാം.ഇടുക്കിയില്‍ ആദ്യഘട്ടത്തില്‍ കോവിഡ് ബാധിതനായ പൊതുപ്രവര്‍ത്തകന്‍ A P ഉസ്മാന്‍ അദ്ദേഹത്തിന്റെ സ്രവ പരിശോധന ആദ്യത്തേത് നടത്തി മൂന്നാം ദിവസം ഫലം വന്നപ്പോള്‍ അദ്ദേഹത്തെ അഡ്മിറ്റാക്കി. അന്നേ ദിവസം എടുത്ത സ്രവം നെഗറ്റീവായി. എന്നു വച്ചാല്‍ അദ്ദേഹം ആശുപത്രി പ്രവേശിക്കുമ്പോള്‍ കൊറോണാ വൈറസ് അദ്ദേഹത്തില്‍ നിന്നും വിട്ടകന്നിരുന്നു. ഈ അവസ്ഥക്ക് ഒരു വ്യത്യാസമുണ്ടാകണം. അന്നന്നു പരിശോധനാ ഫലം വരണം ഇതേ ഈ നാട്ടുകാര്‍ ആവശ്യപ്പെടുന്നുള്ളൂ.

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും RT PCRലാബ് സൗകര്യങ്ങള്‍ ഉണ്ട്. കേരളത്തില്‍ ഈ സൗകര്യം ഇല്ലാത്ത ജില്ലകള്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട് ഇടുക്കി, പത്തനംതിട്ട എന്നിവയായിരുന്നു..
ഇതില്‍ കാസര്‍ഗോഡ് തുടക്കത്തില്‍ തന്നെ കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2 ദിവസം കൊണ്ടാണ് കേന്ദ്ര സര്‍വകലാശാലയില്‍ ICMR അംഗീകാരം വാങ്ങി ലാബ് കേരള സര്‍ക്കാര്‍ ആരംഭിച്ചത്..

ഇടുക്കിയില്‍ മെഡിക്കല്‍ കോളേജില്‍ PCR മെഷിനറി സ്ഥാപിക്കണമെന്നും ഇടുക്കിയില്‍ സ്രവ പരിശോധനക്കുള്ള സംവിധാനമൊരുക്കണമെന്നും ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ ഇടുക്കിയില്‍ അനിവാര്യമായ അവസ്ഥയില്ലെന്നും, ഇടുക്കിയിലെ സാമ്പിളുകള്‍ കോട്ടയത്തു പരിശോധിക്കാന്‍ അവസരമുണ്ട് എന്നുമായിരുന്നു മറുപടി.

ഭാഗ്യവശാല്‍ നമ്മള്‍ ഗ്രീന്‍ Zoneല്‍ ആയി. പക്ഷെ വളരെ പെട്ടെന്നു തന്നെ സ്ഥിതി മാറുകയും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയില്‍ തന്നെ മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്ഥമായ സാഹചര്യം വരുകയും ,കേസുകളുടെ എണ്ണം കൂടിവരികയും ചെയ്തു. ഇപ്പോള്‍ ഇടുക്കി റെഡ് Zoneല്‍ ആണ്. Random ചെക്കിംഗ് ഉള്‍പ്പടെ നടക്കുന്നു. കോട്ടയത്തും ഇങ്ങനെ തന്നെ.
ഇപ്പോള്‍ രണ്ടു ജില്ലകളില്‍ നിന്നും മാക്‌സിമം സാമ്പിളുകള്‍ പരിശോധനക്ക് എടുക്കുന്നതിനാല്‍ കോട്ടയത്തു തന്നെ പരിശോധന കൃത്യ സമയത്തു പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല.

ഇതിനിടയിലാണ് കഴിഞ്ഞ പത്തു ദിവസമായി കോട്ടയം തലപ്പാടിയിലെ ഒരു പരിശോധന യന്ത്രം പ്രവര്‍ത്തിക്കുന്നില്ല എന്നറിയുന്നത്.ഈ കോവിഡ് കാലഘട്ടത്തില്‍ പത്തു ദിവസം ഒരു പരിശോധനയന്ത്രം കേടായി കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മറുപടി.

ഇന്നിപ്പോള്‍ കരിമണ്ണൂര്‍ സ്വദേശിനിയായ ഒരു യുവതി മരണപ്പെട്ടിട്ട് മൂന്നു ദിവസം പിന്നിടുകയാണ്. മൃതശരീരം തൊടുപുഴ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയത്തുനിന്നും സ്രവ പരിശോധന പൂര്‍ത്തിയാക്കി വന്നെങ്കിലേ മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി കിട്ടുകയുള്ളൂ. ഈ ദുരവസ്ഥക്ക് അവസാനം കുറിക്കണ്ടന്നാണോ മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നത്..?

ഇവിടെ അടിയന്തിരമായി ലാബ് തുടങ്ങിയാല്‍ അന്നന്നു തന്നെ സ്രവപരിശോധന പൂര്‍ത്തീകരിക്കാന്‍ കഴിയും.
ഇത്തരം അടിയന്തര പ്രാധാന്യം ഇടുക്കിക്ക് വന്നപ്പോള്‍ ന്യായമായും ഒരു PCR ലാബ് തുടങ്ങണം എന്നാവശ്യപ്പെടുന്നത് തെറ്റാണോ? സ്രവ പരിശോധനക്ക് വേണ്ടി സ്വന്തം നാട്ടിലെ ജനങ്ങള്‍ ദിവസങ്ങളോളം ഭയചകിതരായി കാത്തിരുന്ന് പരിഭ്രാന്തരാകുന്നത് ഒഴിവാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

കൂടുതല്‍ പരിശോധന നടന്നാലെ ഈ മഹാ വ്യാധിയെ പിടിച്ചുകെട്ടാനാകൂ. കേരളം ഇപ്പോഴും ഇന്ത്യയില്‍ പരിശോധന നടത്തുന്നതില്‍ പത്താം സ്ഥാനത്താണെന്ന് മറന്നു പോകരുത്.

ഇപ്പോള്‍ തന്നെ 4 ദിവസമായി വരേണ്ട 300 പരിശോധന ഫലങ്ങള്‍ ഇടുക്കിയില്‍ വന്നിട്ടില്ല. എണ്ണം കൂടുന്നതനുസരിച്ച് പ്രയാസം കൂടി വരികയേയുള്ളൂ.

MP ഫണ്ടില്‍ നിന്നും 1 കോടി 48 ലക്ഷം രൂപ കോവിഡ് പ്രതിരോധത്തിനായി എന്റെ മണ്ഡലത്തില്‍ ഞാനും അനുവദിച്ചിട്ടുണ്ട്.പണമല്ല സര്‍ പ്രശ്‌നം, അങ്ങയുടെ സര്‍ക്കാരിന്റെ ശരിയായ ഇടപെടലാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കണമെങ്കിലും, ലാബ് തുടങ്ങണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മാത്രമേ നടക്കുകയുള്ളൂ. ഇതാവശ്യപ്പെട്ടാണ് സമരം.

മറ്റൊരു പ്രധാന കാര്യം പറയാനുള്ളത് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ അറിയിച്ച 3 കേസുകള്‍ നെഗറ്റീവ് ആയത് അങ്ങ് അവതരിപ്പിച്ച രീതിയും ശരിയായില്ല. അങ്ങയുടെ ഇക്കാര്യത്തിലുള്ള സമീപനം ഒട്ടും ജനാധിപത്യപരവുമല്ല.
തിങ്കളാഴ്ച്ച രാത്രി ഇടുക്കി ജില്ലാ ഭരണകൂടത്തിന് ലഭിച്ച അടിയന്തിര സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കടക്കം, പോസിറ്റീവ് ആയി റിസല്‍ട്ടു വന്നപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ജില്ലാ കളക്ടറുടെ മേല്‍ നോട്ടത്തില്‍ ചെയ്തു. രോഗികളായി വന്നവരെ അഡ്മിറ്റ് ചെയ്തു ചികിത്സ ആരംഭിച്ചു. പിറ്റേന്നു കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി എം.എം മണിയും, ജില്ലയിലെ MLA മാരും ഒപ്പമുണ്ടായിരുന്നു. കളക്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അതിനു ശേഷം സ്ഥിതിഗതികള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ഇതില്‍ എന്താണ് തെറ്റ്.?
കളക്ടര്‍ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് താങ്കളുടെയുള്‍പ്പടെ അനുവാദത്തോടെയാണ് ചെയ്തത് എന്നാണ് എന്റെ ബോധ്യം.
ഇനി അതല്ലെങ്കില്‍ ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങിയിട്ടുണ്ട് എന്നുറപ്പാണ്. എന്നിട്ടെന്തിനാണ് അദ്ദേഹത്തെ നിങ്ങള്‍ ഇകഴ്ത്തി കാണിക്കുന്നത്.

പരിശോധനയില്‍ തെറ്റുപറ്റിയെങ്കില്‍ അതിനുത്തരവാദി കളക്ടറല്ല, മറിച്ച് ആരോഗ്യ വകുപ്പിന് പറ്റിയ പാളിച്ചയാണ്.ഒരു കോവിഡ് കേസ് പോസിറ്റീവ് ആണെന്നു പറഞ്ഞാല്‍ എന്തു ചെയ്യണമെന്ന പ്രോട്ടോകോള്‍ അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കണം.അതിനു പകരം മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ കുതിര കയറുന്നത് അത്ര നല്ല കാര്യമല്ല. തന്നെയുമല്ല പരിശോധന ഫലം തെറ്റായി കണ്ടെത്തുകയും, ആ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണ്ടതല്ലേ? എന്തുകൊണ്ട് അതുണ്ടായില്ല.

ഈ നാട്ടിലെ ജനങ്ങളുടെ പ്രശ്‌നം ചൂണ്ടി കാണിക്കുമ്പോഴും, പ്രതിരോധത്തിലാകുമ്പോഴും അങ്ങ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയോടും എനിക്കും ഒന്നും പറയാനില്ല.പക്ഷെ ജനങ്ങളുടെ ആശങ്കകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ഒരല്‍പ്പം ജനാധിപത്യ മര്യാദയാകാം.
ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും, കാരണം ഇത് ജനങ്ങളുടെ ജീവന്റെ കാര്യമാണ് അതിനെപ്പറ്റി ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും.

Exit mobile version