രോഗ ബാധിതയായ കുഞ്ഞിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിപ്പ്: വൈറ്റിലയില്‍ അമ്മയും മകളും പിടിയില്‍

വൈറ്റില: രോഗ ബാധിതയായ മൂന്നര വയസ്സുകാരിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ കേസില്‍ അമ്മയും മകളും പിടിയില്‍. വൈറ്റിലയില്‍ താമസിക്കുന്ന പാല സ്വദേശികളായ മറിയാമ്മയും മകള്‍ അനിതയുമാണ് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരി ഗൗരി ലക്ഷ്മിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

ചികിത്സയ്ക്ക് പണം കിട്ടാന്‍ കുഞ്ഞിന്റെ ചിത്രവും അക്കൗണ്ട് നമ്പറും മാതാപിതാക്കളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയ കാര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു. ഈ ചിത്രവും മറിയാമ്മയുടെ അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തി മകന്‍ അരുണ്‍ വ്യാജകാര്‍ഡ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ദിവസങ്ങള്‍ കൊണ്ട് പതിനായിരങ്ങള്‍ ഇവരുടെ അക്കൗണ്ടിലേക്കെത്തി.

ഇതിനിടെ വ്യാജകാര്‍ഡ് ശ്രദ്ധയില്‍പ്പെട്ട പ്രവീണ്‍ പോലീസില്‍ പരാതിയും നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാല ശാഖയിലെ അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറിയാമ്മയെയും മകളെയും പിടികൂടിയത്.

മറിയാമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് എത്തുന്ന തുക അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മൂവരും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു

Exit mobile version