ജവാന്‍ റമ്മിന് എത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റ് മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങള്‍ക്ക്: തട്ടിപ്പിന് ഉന്നത ജീവനക്കാര്‍ക്കും പങ്ക്

തിരുവനന്തപുരം: കേരളത്തിലേക്ക് ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റാണ് മോഷണം പോയത്.

ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നത ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.

എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് തട്ടിപ്പ് കണ്ടെത്തിയത്. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്. മധ്യപ്രദേശില്‍ നിന്നെത്തിച്ച രണ്ടു ടാങ്കറുകളിലെ 20,000 ലിറ്റര്‍ സ്പിരിറ്റാണ് കാണാതായത്.

40,000 ലിറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിച്ച് വിറ്റത്.

ലിറ്ററിന് 50 രൂപ എന്ന നിരക്കില്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്പിരിറ്റ് വിറ്റതായാണ് വിവരം. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയില്‍ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്റര്‍ സ്പിരിറ്റും ഒരു ടാങ്കറില്‍ നിന്ന് 8000 ലിറ്റര്‍ സ്പിരിറ്റുമാണ് കാണാതായത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ജീവനക്കാരനാണ് അരുണ്‍ കുമാര്‍.

ഇയാള്‍ക്ക് നല്‍കാനുള്ളതാണ് പിടിച്ചെടുത്ത രൂപയെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴി. 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്നത് എറണാകുളത്തെ ഒരു കമ്പനിയാണ്.

ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നത ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെയോടെ പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്.

40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി.

Exit mobile version