അപൂര്‍വ്വം…! 23 ആഴ്ചമാത്രം ഗര്‍ഭപാത്രത്തില്‍; ആറുമാസം പോലും തികയാതെ ​ജനിച്ച കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്

പുല്ലുവഴി കുറുങ്ങാട്ടു വീട്ടില്‍ സുധീഷ് നായരുടെയും പാര്‍വതിയുടെയും ആദ്യപുത്രിയാണ് ഹരിണി.

baby-born

തിരുവല്ല: വെറും 23 ആഴ്ചമാത്രം അമ്മയുടം ഗര്‍ഭപാത്രത്തില്‍ ജീവിച്ചു, ആറുമാസം പോലും തികയുംമുന്‍പേ ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത് ജീവിതത്തിലേക്ക്. കേവലം 460 ഗ്രാം തൂക്കവുമായി ജനിച്ച ‘ഹരിണി’ യാണ് മെഡിക്കല്‍ ലോകത്തെ പോലും അദ്ഭുതപ്പെടുത്തി ജീവിതത്തിലെക്ക് തിരികെയെത്തുന്നത്.

തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നിയോ നേറ്റോളജി വിഭാഗത്തിന്റെ വിദഗ്ധപരിചരണത്തിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്. പുല്ലുവഴി കുറുങ്ങാട്ടു വീട്ടില്‍ സുധീഷ് നായരുടെയും പാര്‍വതിയുടെയും ആദ്യപുത്രിയാണ് ഹരിണി.

പാര്‍വ്വതിക്ക് പല തവണ ഗര്‍ഭഛിദ്രം ഉണ്ടായിട്ടുണ്ട്. ഇത്തവണയും ചില അസ്വസ്ഥതകള്‍ ഉണ്ടായതോടെ 21 ആഴ്ചകള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശുവിനെ എങ്ങനെയും സംരക്ഷിക്കുകയെന്നതായിരുന്നു ആശുപത്രി അധികൃതരുടെ ലക്ഷ്യം.

പ്രസവശേഷം ശിശുവിനെ നിയോ നേറ്റോളജി വിഭാഗത്തിലേക്ക് മാറ്റി. അവിടെ ഡോ. നെല്‍ബി ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ഗര്‍ഭാശയ സമാനമായ അന്തരീക്ഷം ഐസിയുവില്‍ സൃഷ്ടിച്ചെടുത്തു. സ്വയം ശ്വസിക്കാന്‍ ശ്വാസകോശം പക്വമാകാത്തതിനാല്‍ ശിശുവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അകാലജനനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരേയുള്ള മുന്‍കരുതല്‍ എടുത്തു.

80 ദിവസങ്ങള്‍ തുടര്‍ന്ന തീവ്രപരിചരണം, ആരോഗ്യം വീണ്ടെടുത്ത് 97 ദിവസത്തിന് ശേഷം ഹരിണി വീട്ടിലേക്കു പോകുമ്പോള്‍ 2.16 കിലോഗ്രാമായി ശിശുവിന്റെ തൂക്കം വര്‍ധിച്ചിരുന്നു. ഡോ.റോണി ജോസഫ്, ഡോ.മെര്‍ലിന്‍ തോമസ്, ഡോ.റോസ് ജോളി, ബീന ഉമ്മന്‍ എന്നിവരടങ്ങിയ നിയോ നേറ്റോളജി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു കുഞ്ഞിന്റെ ചികിത്സ.

 

Exit mobile version