സാധാരണക്കാരുടെ അത്താണിയായ മെഡിക്കൽ സ്റ്റോർ മേയർ ആര്യ രാജേന്ദ്രൻ പൂട്ടിച്ചെന്ന് വ്യാജപ്രചാരണം നടത്തി; എസ്എടി മെഡിക്കൽ സ്റ്റോർ ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച ജീവനക്കാരനെ എസ്എടി ആശുപത്രി സൊസൈറ്റി സസ്‌പെൻഡ് ചെയ്തു. സ്റ്റോറിലെ ചീഫ് ഫാർമിസിസ്റ്റ് ആയ ബിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

എസ്എടി മെഡിക്കൽ സ്റ്റോറിന് താത്കാലികമായി ഉപയോഗിക്കാൻ നഗരസഭ വിട്ട് നൽകിയ കെട്ടിടം ഒഴിയണമെന്നും മെഡിക്കൽ സ്റ്റോറിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നും നിർദേശിച്ചതിന്റെ പേരിലാണ് ബിജു മേയർക്ക് എതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം നടത്തിയത്.

നഗരസഭ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മെഡിക്കൽ സ്റ്റോർ അധികൃതർ ഇവിടെ നിന്നും മാറാൻ തയ്യാറായില്ല. തുടർന്ന് മേയർ കെട്ടിടം നേരിട്ടെത്തി പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിനെ ചുമത്തപ്പെടുത്തുകയും ചെയ്തു. ഇതിനായി സ്ഥലത്തെത്തിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോട് മെഡിക്കൽ സ്റ്റോറിലെ ചീഫ് ഫാർമിസിസ്റ്റ് ആയ ബിജു തട്ടിക്കയറുകയും മേയർക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് പരാതി.

മേയർ തീരുമാനിച്ച യോഗത്തിനെത്തിയവർക്കെതിരെ ബിജു നടത്തിയ അധിക്ഷേപത്തിനെതിരെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ഇപ്പോൾ ബിജുവിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.

അന്ന് നഗരസഭ നടത്തിയ പരിശോധനയിൽ പ്രസ്തുത കെട്ടിടത്തിൽ ഒരു മേശയും, കേടായ കമ്പ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകൾ സൂക്ഷിക്കുന്നില്ല എന്നും ബോധ്യപ്പെട്ടിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയർ പൂട്ടി ഏറ്റെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ മെഡിക്കൽ സ്റ്റോറിലെ ചീഫ് ഫാർമിസിസ്റ്റ് ആയ ബിജു സാമൂഹ്യ മാധ്യമങ്ങളിലൂടെ മേയർ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു എന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയായിരുന്നു. എന്നാൽ, ഇപ്പോൾ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു എന്ന പ്രചരണം നടന്ന ദിവസങ്ങളിൽ 10 മുതൽ 12 ലക്ഷം രൂപയുടെ വരെ വ്യാപാരം പ്രസ്തുത മെഡിക്കൽ സ്റ്റോറിൽ നടന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

വ്യാജ വാർത്തയ്‌ക്കെതിരെ മേയർ സൈബർ പോലീസിലും, ആരോഗ്യവകുപ്പിനും, തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നൽകിയിരുന്നു. ആ പരാതികളിലും അന്വേഷണം നടന്ന് വരികയാണ്. സമൂഹമാധ്യമങ്ങളിൽ മേയറെ വ്യക്തിഅധിക്ഷേപത്തിന് ഇരയാക്കി പ്രചരണം നടത്തിയതിന് പോലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

Exit mobile version