കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

കൊല്ലം: ശൂരനാട് ഭർതൃഗൃഹത്തിൽ വിസ്മയയെന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭാര്യയെ മർദ്ദിച്ചിരുന്നെന്ന് കിരൺ കുമാറിന്റെ കുറ്റസമ്മതം. താൻ വിസ്മയയെ മർദ്ദിച്ചിരുന്നെന്നാണ് കിരൺ കുമാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മരിച്ച ദിവസത്തിൽ അല്ല മുമ്പായിരുന്നു മർദ്ദനമെന്നും, വിസ്മയ മരിക്കുന്നതിന് മുമ്പ് വീട്ടുകാർക്ക് അയച്ച വാട്‌സആപ്പ് ചിത്രങ്ങൾ മുമ്പ് മർദ്ദിച്ചവയുടെ പാടുകളാണെന്നുമാണ് കിരൺ കുമാറിന്റെ വാദം.

അതേസമയം, അറസ്റ്റിലായ കിരൺ കുമാറിന് എതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കേസിൽ കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാർ പോലീസിൽ കീഴടങ്ങിയത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പോലീസിനോട് പറഞ്ഞു. വഴക്കിട്ട ശേഷം ശുചിമുറിയിൽ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്.

Exit mobile version