ഭര്‍ത്താവിന്റെ മദ്യപാനവും പാന്‍പരാഗ് ഉപയോഗവും സഹിക്കാനാവുന്നില്ല, പുലര്‍ച്ചെ ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് കാമുകനൊപ്പം ഒളിച്ചോടി 22കാരി

കോട്ടയം: ഭര്‍ത്താവ് ഉറങ്ങിക്കിടക്കവെ പുലര്‍ച്ചെ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പാലാ പൂവക്കുളത്തുനിന്ന് മണ്ണാര്‍ക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

മദ്യപാനത്തിനൊപ്പം ഭര്‍ത്താവിന്റെ പാന്‍പരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താന്‍ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാന്‍ അനുവദിച്ചു.

സോഷ്യല്‍ മീഡിയ വഴി ഒരു വര്‍ഷം മുമ്പാണ് 22കാരിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവും തമ്മില്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്. മൂന്‍കൂട്ടി പദ്ധതിയിട്ടപ്രകാരമാണ് വീട്ടമ്മ കടന്നുകളഞ്ഞത്.

പുലര്‍ച്ചെ നാലുമണി വരെ ഭര്‍ത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തില്‍ കയറി ഷൊര്‍ണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോണ്‍ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭര്‍ത്താവ്, വീട്ടമ്മയില്‍നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു.

ഇതുകാരണം ഭര്‍ത്താവിന്റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്. ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമായി നടന്നു വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ ഷൊര്‍ണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തി.

പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയില്‍ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഇരുവരും രാമപുരം പൊലീസ് സ്റ്റേഷനിലെത്തി.വീട്ടില്‍ നിന്ന് ഒളിച്ചോടിയ ദിവസം തന്നെ വഴിയരികിലുള്ള ഒരു ക്ഷേത്രത്തില്‍വെച്ച് തങ്ങള്‍ വിവാഹിതരായതായും, ഇനി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു.

ഭര്‍ത്താവിന്റെ പാന്‍ പരാഗ് ഉപയോഗം സഹിക്കാനാകാതെ വന്നതോടെയാണ്, സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാന്‍ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ്, പിന്നീട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പാലാ കോടതിക്കു മുമ്പാകെ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുമതി നല്‍കി.

Exit mobile version