പണപ്പെട്ടിയില്ല, കാഷ്യറും ബില്ലുമില്ല; ആവശ്യക്കാർക്ക് ഇഷ്ടമുള്ളതെടുക്കാം; ലോക്ക്ഡൗൺ നീണ്ടതോടെ പട്ടിണിയിലേക്ക് നീങ്ങുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സിപിഎം

കളമശേരി: ലോക്ഡൗൺ നീണ്ടതോടെ ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസമായി സൗജന്യ പലചരക്ക്-പച്ചക്കറി മാർക്കറ്റുമായി സിപിഎം. കളമശ്ശേരിയിലെ യൂണിവേഴ്‌സിറ്റി കോളനിയിൽ സിപിഎം ബ്രാഞ്ചാണ് കാഷ്യറും പണപ്പെട്ടിയുമില്ലാത്ത പലചരക്കുകട ആരംഭിച്ചിരിക്കുന്നത്.

കോളനിയിൽ റേഷൻകടക്കവലയിൽ ഒരുക്കിയ പ്രത്യേക സ്റ്റാളിലാണു നിത്യോപയോഗ സാധനങ്ങളുമായി കട തുറന്നിരിക്കുന്നത്. കുടുംബങ്ങൾക്ക് ഇവിടെ നിന്നും ആവശ്യമുള്ള സാധനങ്ങൾ എടുക്കാം. നഗരസഭയിലെ ജനസാന്ദ്രത കൂടിയ പ്രദേശമാണ് 600 കുടുംബങ്ങൾ താമസിക്കുന്ന യൂണിവേഴ്‌സിറ്റി കോളനി. ഒരുപാട് പേര് ലോക്ക്ഡൗൺ കാലത്ത് കഷ്ടതയിലായതോടെയാണ് സുമനസ്സുകളുടെ സഹായത്തോടെ സാധനങ്ങളെത്തിച്ച് പാർട്ടിയുടെ നേതൃത്വത്തിൽ സ്റ്റാൾ ആരംഭിച്ചത്.

ഇവിടുത്തെ സ്റ്റാളിൽ അരി, കറിപ്പൊടികൾ, തേയില, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, വെളിച്ചെണ്ണ, പാമോയിൽ, സവാള, ഉരുളക്കിഴങ്ങ്, ആട്ട, മൈദ, സേമിയ, മുട്ട, പാല്, പച്ചക്കറിയിനങ്ങൾ, ചക്ക, മാങ്ങ, സോപ്പ് തുടങ്ങിയ എല്ലാവിധ അവശ്യസാധനങ്ങളും പാക്ക് ചെയ്തു വച്ചിട്ടുണ്ട്. ഇതുവരെ 75 കുടുംബങ്ങളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്.

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നീക്കിയെങ്കിലും കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ തന്നെ തിങ്കളാഴ്ച മുതൽ 20 പേർക്കു മാത്രമായിരിക്കും സാധനങ്ങൾ നൽകുകയെന്നു ബ്രാഞ്ച് സെക്രട്ടറി കെഎസ് സലിം പറഞ്ഞു. ലോക് ഡൗൺ അവസാനിക്കുന്ന 30 വരെ സ്റ്റാൾ പ്രവർത്തിപ്പിക്കും.

സൗജന്യമായി സാധനങ്ങൾ വേണ്ട എന്നുള്ളവർക്കു സാധനങ്ങൾ എടുത്ത ശേഷം കഴിവിനൊത്ത സംഭാവന നൽകാം. സെന്റ് ജോൺസ് പള്ളി വികാരി ഫാ.ജോഷി പാദുവയാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.

Exit mobile version