പഴം വാങ്ങുന്നതിനിടെ സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ വാഹനം പോലീസ് പിടിച്ചെടുത്തു; തിരികെ വീട്ടിലേക്ക് നടന്ന് പോയ ഹൃദ്രോഗി കുഴഞ്ഞുവീണു മരിച്ചു; ദാരുണം

കിളിമാനൂർ: പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുകയായിരുന്നു സുനുൽകുമാർ. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് ഇയാളുടെ പക്കൽ പുറത്തിറങ്ങുന്നതിനുള്ള സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നു.

അടയ്ക്കാൻ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ വാഹനം പിടിച്ചെടുക്കുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. തുടർന്ന് കാൽനടയായി വീട്ടിൽ എത്തിയ സുനിൽകുമാർ ഒൻപതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സ തേടി വരുന്ന സുനിൽകുമാർ നഗരൂരിലെ മരുന്നു കടയിൽ നിന്നും മരുന്നു വാങ്ങി മടങ്ങുന്നതിനിടെ പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മകൻ: സിദ്ധാർഥ്.

Exit mobile version