കിഴക്കമ്പലത്ത് പഞ്ചായത്ത് പ്രസിഡന്റ് ആശാവര്‍ക്കര്‍ സ്ഥാനം ഒഴിഞ്ഞു: കോവിഡ് ബാധിതന്‍ തൊഴുത്തില്‍ കിടന്ന് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു

കൊച്ചി: കിഴക്കമ്പലത്ത് കോവിഡ് ബാധിതന്‍ തൊഴുത്തില്‍ കിടന്ന് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് പ്രസിഡന്റ് ആശാവര്‍ക്കര്‍ സ്ഥാനം ഒഴിഞ്ഞു. ഇന്നലെയാണ് പ്രസിഡന്റ് മിനി രതീഷ് ആശാവര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞത്.

കഴിഞ്ഞദിവസമാണ് കോവിഡ് ബാധിതനായ കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എംഎന്‍ ശശി തൊഴുത്തില്‍ കിടന്ന് മരിച്ചത്. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാനാണ് വീടിന് സമീപത്തെ തൊഴുത്തില്‍ ശശി കഴിഞ്ഞത്.

ഇവിടെ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് തൃപ്പൂണിത്തുറ എഫ്എല്‍ടിസിയിലും പിന്നീട് അമൃത ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ശശിയുടെ മരണത്തിന് പിന്നാലെ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ കേസെടുക്കണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നായിരുന്നു വിവിധതലങ്ങളില്‍ നിന്ന് ഉയര്‍ന്ന ആവശ്യം.

വാര്‍ഡിലെ ആശാവര്‍ക്കറായ മിനി രതീഷ്, ശശിയുടെ മരണത്തിന് ശേഷവും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ശശിയുടെ വീടിന് സമീപത്ത് തന്നെയാണ് മിനിയുടെ ഭര്‍ത്താവിന്റെ വീടും. അവര്‍ യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ ശശി മരിക്കില്ലായിരുന്നെന്നാണ് അയല്‍വാസികളും പറയുന്നത്.

അതേസമയം, പഞ്ചായത്തില്‍ 50 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിക്കാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡുതല ജാഗ്രതാസമിതികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിയുക്ത എംഎല്‍എ പിവി ശ്രീനിജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Exit mobile version