‘നിങ്ങള്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാവും’; കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പിഎം കെയേര്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാലായിരത്തിലേറെ കുട്ടികള്‍ക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചത്.

കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈ രാജ്യം മുഴുവന്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കുന്നുണ്ട്. കുട്ടികളുടെ സുവര്‍ണ്ണ ഭാവിക്കായി രാജ്യം സ്വീകരിച്ച നിശ്ചയദാര്‍ഢ്യമുള്ള ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി കത്തില്‍ പറയുന്നു.

കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും പ്രധാനമന്ത്രി കത്തില്‍ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം പ്രധാനമന്ത്രിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും എല്ലാ പ്രാദേശിക ഭാഷയിലുമാണ് കത്ത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കുടുംബത്തിലുണ്ടായ സമാനമായ ദുരന്താനുഭവത്തെ കുറിച്ചും പ്രധാനമന്ത്രി കത്തില്‍ പറയുന്നുണ്ട്. ‘ഒരു ശതാബ്ദത്തിന് മുന്‍പ് ലോകം മുഴുവന്‍ ഇന്നത്തെപ്പോലെ ഒരു മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടപ്പോള്‍, എന്റെ അമ്മയ്ക്ക് അവരുടെ അമ്മയെ, അതായത് എന്റെ അമ്മൂമ്മയെ നഷ്ടപ്പെട്ടു, എന്റെ അമ്മയ്ക്ക് വളരെ ചെറുപ്പമായിരുന്നു, അമ്മൂമ്മയുടെ മുഖം പോലും എന്റെ അമ്മയ്ക്ക് ഓര്‍മയില്ല. സ്വന്തം അമ്മയുടെ അഭാവത്തില്‍, അമ്മയുടെ വാത്സല്യമില്ലാതെ അവര്‍ എങ്ങനെ വളര്‍ന്നുവെന്ന് സങ്കല്‍പിക്കുക. അതിനാല്‍, നിങ്ങളുടെ മനസ്സിലെ വേദനയും നിങ്ങളുടെ ഹൃദയത്തിലെ സംഘര്‍ഷവും ഇന്ന് എനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കത്തില്‍ കുറിച്ചിട്ടുണ്ട്.

Exit mobile version