സർജിക്കൽ മാസ്‌കിന് വില 300ൽ നിന്നും 700ലേക്ക്; ഓക്‌സിമീറ്ററിന് വില 2000ന് മുകളിലേക്ക്; മഹാമാരി കാലത്ത് കൊള്ളയടിച്ച് മെഡിക്കൽ സ്റ്റോറുകൾ

കിളിമാനൂർ: മഹാമാരി കാലത്ത് ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളും മുന്നിൽ. അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഓക്‌സിമീറ്ററിനും സർജിക്കൽ മാസ്‌കിനുമൊക്കെ ഒന്നര ഇരട്ടിയോളം വിലവർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ നിർദേശമുണ്ടായിട്ടും സാധാരണക്കാർക്ക് തലവേദനയാവുകയാണ് ഈ സ്വകാര്യമെഡിക്കൽ സ്‌റ്റോറുകൾ.

കോവിഡ് പ്രതിരോധത്തിനടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കിളിമാനൂർ മേഖലയിലെ സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകൾ വില ഇരട്ടിയോളം വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയാണ് വിലവർധനവുണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പുവരെ 1300 മുതൽ 1400 വരെയായിരുന്നു വില. എന്നാൽ കഴിഞ്ഞദിവസം മുതൽ പൾസ് ഓക്‌സിമീറ്ററുകൾക്ക് 2000 മുതൽ മേലോട്ട് തരാതരം പോലെ വില ഈടാക്കുന്നുണ്ടെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഡബിൾ മാസ്‌ക് വെക്കണമെന്ന് സർക്കാർ ആരോഗ്യവിഭാഗം നിർദേശിച്ചതോടെ സർജിക്കൽ മാസ്‌കുകളുടെ വില 125 ശതമാനത്തോളം വർധിപ്പിച്ചതായി പരാതി ഉയരുന്നു. സർജിക്കൽ മാസ്‌ക് നൂറെണ്ണം അടങ്ങുന്ന ഒരു പായ്ക്കറ്റിന് നേരത്തെ 300 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞദിവസം മുതൽ 700 മുതൽ 730 വരെയായി വില ഉയർന്നു. സാധനത്തിന്റെ ലഭ്യതക്കുറവെന്ന് പറഞ്ഞാണ് വില വർധിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

പായ്ക്കറ്റ് പൊട്ടിച്ച് നൽകുന്ന സർജിക്കൽ മാസ്‌ക്കുകൾക്ക് പത്ത് രൂപ വരെ വാങ്ങുന്നതായും പരാതിയുണ്ട്. ഡബിൾമാസ്‌ക് നിർബന്ധമാക്കുകയും തുണി മാസ്‌ക്കുകൾ ഒഴിവാക്കണമെന്ന നിർദേശം വരുകയും ചെയ്തതോടെയാണ് മാസ്‌ക് വില വർധിപ്പിച്ചിരിക്കുന്നത്.

Exit mobile version