ബേപ്പൂരിന് കരുതലായി നിയുക്ത എംഎല്‍എ; ആംബുലന്‍സും അവശ്യമരുന്നുകളുമെത്തിച്ച് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് മുഹമ്മദ് റിയാസ്

ബേപ്പൂര്‍: കോവിഡ് രണ്ടാം തരംഗത്തില്‍ നാടിന് കൈത്താങ്ങായി ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളും നിയുക്ത എംഎല്‍എ അഡ്വ. പിഎ മുഹമ്മദ് റിയാസും.
ബേപ്പൂരിനായി കോവിഡ് പ്രതിരോധ പ്രോജക്ടിലേക്ക് ആംബുലന്‍സ് സമ്മാനിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

ഫാറൂഖ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ മുഹമ്മദ് റിയാസ് കോളജ് യൂണിയന്‍ മുന്‍ ഭാരവാഹി കൂടിയാണ്. ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ അഥവാ ഫോസയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ പ്രതിരോധ പ്രോജക്ടിലേക്ക് ആംബുലന്‍സ് സമ്മാനിച്ചിരിക്കുകയാണ് കൂട്ടായ്മ.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബേപ്പൂരിലെ ജിഎച്ച്എസ്എസ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ആംബുലന്‍സ് സമ്മാനിച്ചത്. ഫാറൂഖ് കോളജ് നിലനില്‍ക്കുന്ന മണ്ഡലമാണ് ബേപ്പൂര്‍ മണ്ഡലം. ഈ സാഹചര്യത്തിലാണ് പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ സഹായഹസ്തവുമായി രംഗത്തെത്തിയത്.

പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന ഫാറൂഖ് കോളേജ് മുന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി പറഞ്ഞ് നിയുക്ത എംഎല്‍എ റിയാസും രംഗത്തെത്തി. കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി കഴിഞ്ഞു.

ഈ അടിയന്തര ഘട്ടത്തില്‍ നാടിന് കരുതലുമായി എംഎല്‍എ ഒപ്പമുണ്ട്. ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നല്‍കാന്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ ‘ജനങ്ങളും പോലീസും ഒരു ടീം’ രൂപീകരിച്ചതായി മുഹമ്മദ് റിയാസ് അറിയിച്ചു.

ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്‍കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നിലുണ്ട് റിയാസ്. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് സൗകര്യവും പഞ്ചായത്തില്‍ ഒരുക്കിക്കൊടുത്തെന്നും റിയാസ് അറിയിച്ചു.

Exit mobile version