പരാതികള്‍ വ്യാപകമായതോടെ മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

കഴക്കൂട്ടം മുതല്‍ രണ്ടേ മുക്കാല്‍ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്

-mohammed-riyas

തിരുവനന്തപുരം: പരാതികള്‍ വ്യാപകമായതോടെ കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ മന്ത്രി വിലയിരുത്തി.

ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച മന്ത്രി, നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് വിലയിരുത്തി.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെ നാട്ടുകാരുടേയും പ്രദേശവാസികളുടേയും പരാതി വ്യാപകമായതോടെയാണ് മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ അടക്കം ജനപ്രതിനിധികളും മന്ത്രിക്കൊപ്പം നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു.

രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞ് പണി തുടങ്ങി രണ്ടര വര്‍ഷം പിന്നിട്ടിട്ടും സര്‍വ്വീസ് റോഡ് നിര്‍മ്മാണം പോലും പൂര്‍ത്തിയാകാത്ത അവസ്ഥയാണ്. കഴക്കൂട്ടം മുതല്‍ രണ്ടേ മുക്കാല്‍ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്.

Exit mobile version