അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധന്റെ കാലുപിടിച്ച് തിരിച്ചയച്ച് എസ്‌ഐ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അഭിനന്ദനം

അമ്പലപ്പുഴ: ലോക്ക്ഡൗണിനിടെ അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധന്റെ കാലുപിടിച്ച് വീട്ടിലേക്ക് തിരിച്ചയച്ച് എസ്‌ഐ. തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ എസ്‌ഐ കമലനാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വൃദ്ധന്റെ കാലുപിടിച്ചത്.

കോവിഡ് തീവ്ര വ്യാപനത്തിനിടെയാണ് കേരളത്തില്‍ ഒന്‍പതുദിവസം കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പതിവ് പരിശോധനക്കിടെ തോട്ടപ്പള്ളി ഒറ്റപ്പന ഭാഗത്തു വെച്ച് വഴിയരികില്‍ നിന്ന വൃദ്ധനോട് യാത്ര ചെയ്യാനുണ്ടായ കാരണം തിരക്കിയപ്പോള്‍ മറുപടിയില്ലായിരുന്നു.

ശേഷം എസ്‌ഐ വീട്ടില്‍ പോകാന്‍ കാലുപിടിച്ച് അപേക്ഷിക്കുകയായിരുന്നു. ഏകദേശം 70 വയസ് പ്രായമുള്ള വൃദ്ധനായിരുന്നു.

എസ്‌ഐയുടെ പ്രവൃത്തിയെ പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദര്‍ശനന്‍ അനുമോദിച്ചു. കോവിഡ് പ്രതിരോധത്തിന് ശ്രദ്ധേയമായ പരിശ്രമം നടത്തിയ എസ്‌ഐ കമലന്‍ പോലീസ് സേനക്കു തന്നെ അഭിമാനമാണെന്ന് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദര്‍ശനന്‍ പറഞ്ഞു.

തീരദേശ പോലീസ് സ്റ്റേഷന്‍ സിഐ, പിബി വിനോദ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഎസ് മായാദേവി, അംഗങ്ങളായ ജിനുരാജ്, സെക്രട്ടറി സെലീന തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അനുമോദനം.

Exit mobile version