മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു

ഇടുക്കി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ വിജയം ഉറപ്പിച്ച് വൈദ്യുതി മന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണി. യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിയ്‌ക്കെതിരെ ഇരുപതിനായിരത്തിലധികം ലീഡുമായി മികച്ച വിജയം ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വോട്ടുകള്‍ക്ക് മാത്രം വിജയിച്ച സ്ഥാനത്താണ് ഇക്കുറി എംഎം മണി ഇരുപതിനായിരത്തിലധികം ലീഡുമായി മുന്നേറുന്നത്.

മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി. ഈ വിശ്വാസത്തിലാണ് സിപിഎം രണ്ടാമതും മണിയെ ഉടുമ്പന്‍ചോലയില്‍ മത്സരക്കളത്തിലിറക്കിയത്.

എന്നാല്‍ മുന്‍ എംഎല്‍എയും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഇഎം ആഗസ്തിയെയായിരുന്നു യുഡിഎഫ് മത്സരത്തിനിറക്കിയത്. 25 വര്‍ഷം മുന്‍പ് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇഎം ആഗസ്തിയ്ക്കായിരുന്നു.

എന്നാല്‍ പരമ്പരാഗതമായി മകച്ച വോട്ടുശതമാനമുള്ള മണ്ഡലത്തില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ച് വിജയിക്കുകയെന്ന ദൗത്യമായിരുന്നു എംഎം മണിയ്ക്ക് ഉണ്ടായിരുന്നത്.

മണ്ഡലത്തിലെ ഇടതുമുന്നണിയുടെ വിജയത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നതായി എംഎം മണി വ്യക്തമാക്കി. എന്റെ നല്ല സുഹൃത്തു കൂടിയായ ഇഎം ആഗസ്തി നല്ല മത്സരമാണ് കാഴ്ച വെച്ചതെന്നും മന്ത്രി എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.
മണ്ഡലത്തിലെ പൊതുസ്ഥിതി മാത്രമാണ് വോട്ടിങില്‍ പ്രതിഫലിച്ചതെന്നും ഇത് ഇഎം ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണുന്നില്ലെന്നും മണി വ്യക്തമാക്കി.

എംഎം മണി വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് ഇഎം ആഗസ്തി വ്യക്തമാക്കിയിരുന്നു. താന്‍ വാക്കു പാലിക്കുമെന്ന് ആഗസ്തി ഫേസ്ബുക്കില്‍ കുറിച്ചതിനു പിന്നാലെയാണ് എംഎം മണിയുടെ മറുപടി പോസ്റ്റ്.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രകടനം മുന്‍നിര്‍ത്തി നടത്തിയ പ്രചാരണത്തിന് ഒടുവിലാണ് നിലവിലെ മന്ത്രി കൂടിയായ എംഎം മണി വന്‍തോതില്‍ ഭൂരിപക്ഷം ഉയര്‍ത്തി വിജയം ആവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ എല്‍ഡിഎഫിന്റെ ലീഡ് പതിനായിരം കടന്നിരുന്നു. രാവിലെ പതിനൊന്നു മണിയോടെ ലീഡ് നില 18000 കടന്നതോടെ സിപിഎം മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരുന്നു.

Exit mobile version