താറാവ് കര്‍ഷകനായ അച്ഛന് ചായ കൊടുത്ത് മടങ്ങും വഴി വെള്ളക്കെട്ടില്‍ അനക്കം; വെള്ളത്തിലുള്ളത് പിഞ്ചു കുഞ്ഞെന്ന് അറിഞ്ഞതോടെ കോരി എടുത്ത് ഓടി, രണ്ട് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, കൈയ്യടി

എടത്വാ: വെള്ളക്കെട്ടില്‍ വീണ പിഞ്ചുബാലന് രക്ഷകനായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. താറാവ് കര്‍ഷകനായ തുണ്ടിത്തറ ബാബുവിന്റേയും രഞ്ജിനിയുടേയും മകന്‍ ബിജോയാണ് രണ്ട് വയസ്സുകാരന്റെ രക്ഷകനായത്. തലവടി കൊച്ചമ്മനം കൊതപ്പുഴശ്ശേരി റോയിച്ചന്റെ രണ്ട് വയസുള്ള ഇളയമകന്‍ അച്ചുവിന്റെ ജീവനാണ് ബിജോയുടെ ഇടപെടല്‍ മൂലം രക്ഷപെട്ടത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന അച്ചു വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സമീപത്തെ കണ്ടങ്കരി-കമ്പങ്കരി പാടത്തെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. താറാവുമായി പാടത്തുണ്ടായിരുന്ന ബാബുവിന് ചായ കൊടുത്തു മടങ്ങിയ ബിജോ പാടത്തെ വെള്ളക്കെട്ടിലെ അനക്കം കണ്ട് ഓടിയടുത്തു.

മീനാണെന്ന് കരുതിയാണ് ബിജോ ഓടിയെത്തിയത്. എന്നാല്‍ വെള്ളക്കെട്ടില്‍ കയ്യുംകാലുമിട്ടടിക്കുന്ന അച്ചുവിനെയാണ് ബിജോ കണ്ടത്. ഇതോടെ അച്ചുവിനെ വാരിയെടുത്ത് വീട്ടിലേക്ക് ഓടി. സമീപത്തെ വീട്ടുകാര്‍ പ്രാഥമിക ശിശ്രൂഷ നല്‍കിയതോടെയാണ് കുട്ടിക്ക് ബോധം വന്നത്.

ബിജോയുടെ സമയോജിതമായ ഇടപെടലാണ് പിഞ്ചുകുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടിയത്.തലവടി വൊക്കേഷണല് ഹയര് സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ് വിദ്യാര്‍ഥിയാണ് രക്ഷകനായ ബിജോ ബാബു. പിഞ്ചുകുട്ടിയെ രക്ഷിച്ച ബിജോയ്ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരാത്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയോടെ ആവശ്യപ്പെട്ടു.

Exit mobile version