സോളാര്‍ തട്ടിപ്പ് കേസ്: സരിതയ്ക്ക് ആറ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും; ശിക്ഷാകാലയളവില്‍ ജാമ്യം ലഭിക്കില്ല

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ എസ് നായര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വര്‍ഷത്തെ കഠിന തടവാണ് സരിതയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കുറ്റക്കാരിയെന്നു കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി രാവിലെ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി ബി മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. തടവനുഭവിക്കുന്ന കാലയളവില്‍ സരിതയ്ക്ക് ജാമ്യം ലഭിക്കില്ലെന്നും കോടതി അറിയിച്ചു.

കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുള്‍ മജീദില്‍ നിന്നും 42,70,000 രൂപ തട്ടിയെടുത്ത കേസിലാണ് സരിതയെ ശിക്ഷിച്ചത്. കേസില്‍ രാവിലെയോടെ വാദം പൂര്‍ത്തിയാക്കിയ കോടതി സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു.

2013 ല്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളില്‍ ഒന്നാണ് ഇത്. വഞ്ചന, ആള്‍മാറാട്ടം, വ്യജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് സരിതയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

സരിത കോടതിയില്‍ ഹാജരാകാത്തതിനാല്‍ വിധി പറയുന്നതു പല തവണ മാറ്റിവച്ച കേസാണ് ഇത്. തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സരിത.

Exit mobile version