വാക്‌സിന്‍ ക്യാംപെയ്ന്‍: ഒറ്റക്കെട്ടായി മലയാളികള്‍, ഇന്ന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപ

vaccine challenge | bignewslive

തിരുവനന്തപുരം: വാക്‌സിന്‍ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരം നാല് മണി വരെയുള്ള കണക്കാണ് ഇത്. എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികവും സാമൂഹികവുമായ പ്രത്യേക തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങള്ളെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികള്‍ മുതല്‍ നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി വരെ സംഭാവന നല്‍കി. നിരവധി സാധാരണക്കാരാണ് ക്യാംപെയ്ന്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമ സാംസ്‌കാരിക രാഷ്ട്രീയത്തില്‍ നിന്നുള്ള വ്യക്തികളും സംഭാവനകള്‍ നല്‍കി. നിരവധി പ്രവാസികളും സംഭാവന നല്‍കുന്നുണ്ട്. സഹകരണമേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
മഹാമാരിക്കാലത്ത് ആരും ഒറ്റക്കലെന്നും ഒന്നിച്ചുനിന്നാല്‍ അതിജീവനം പ്രയാസകരമല്ലെന്നുമുള്ള സന്ദേശമായി മാറുകയാണ് ഈ ക്യാമ്പയിനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം വാക്‌സിന്‍ നല്‍കിയില്ലെങ്കിലും കേരളത്തില്‍ വാക്‌സീന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം ഉണ്ടായത്. വാക്‌സീന്‍ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെ, എന്തു വന്നാലും കേരളത്തില്‍ വാക്‌സീന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമുണ്ടായത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വന്ന ക്യാമ്പയിന്‍ ഏറ്റെടുത്ത് ജനങ്ങള്‍ സംഭാവന നല്‍കുകയായിരുന്നു. സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സംഭാവനയുടെ പ്രവാഹം എന്നതാണ് ശ്രദ്ധേയം. കേരളം ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ നേരിടുമെന്നാണ് സോഷ്യല്‍ മീഡിയ ക്യാംപെയ്‌നില്‍ പറയുന്നത്. വാക്‌സീന്‍ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെയും ജനങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

കേന്ദ്ര തീരുമാനത്തിനോട് ജനങ്ങള്‍ പ്രതികരിച്ചത് വാക്‌സിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൊണ്ടാണ്. സൗജന്യമായി വാക്‌സീന്‍ സ്വീകരിക്കുമ്പോള്‍ രണ്ട് ഡോസിന്റെ പണമായ എണ്ണൂറ് രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ തുടങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.

സമീപകാലത്ത് കാര്യമായ സംഭാവനകള്‍ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്ക് യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ സംഭാവന എത്തിതുടങ്ങുകയായിരുന്നു. കേരളത്തിന് വാക്‌സിന്‍ വാങ്ങിക്കാന്‍ 1100 കോടി രൂപയോളം ചിലവാകും. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ പരിഹസിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പ്രവാഹം.

Exit mobile version