വർഷങ്ങളായി വേർപിരിയാത്ത കൂട്ടുകാർ; അഭിമന്യുവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആശുപത്രി കിടക്കയിൽ നിന്നും എത്തി കാശിനാഥ്; കണ്ണീരടക്കാനാകാതെ നാട്

kashinath

കായംകുളം: വർഷങ്ങളായി തോളോടുതോൾ ചേർന്ന് നടന്ന ഉറ്റ ചങ്ങാതിക്ക് അന്ത്യചുംബനം നൽകാൻ കാശിനാഥ് ആശുപത്രി കിടക്കയിൽ നിന്നും എത്തിയത് ചുറ്റും കൂടി നിന്നവരുടെ ഹൃദയംനോവിക്കുന്ന കാഴ്ചയായി. വിഷുദിനത്തിൽ ആർഎസ്എസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്താംക്ലാസുകാരൻ അഭിമന്യുവിനെ അവസാനമായി കാണാൻ ആശുപത്രി കിടക്കയിൽ നിന്നാണ് കാശിനാഥ് (15) എത്തിയത്. കൂട്ടുകാരനെ അവസാനമായി ഒരുനോക്ക് കാണണമെന്ന് കാശിനാഥ് വാശിപിടിച്ചതോടെയാണ് അഭിമന്യുവിന് അരികിലേക്ക് കൊണ്ടുവരാൻ കാരണമായത്.

ഉത്സവത്തിനിടെ ക്ഷേത്ര വളപ്പിൽ നടന്ന ആക്രമണത്തിൽ കാശിനാഥിനും കുത്തേറ്റെങ്കിലും പരിക്ക് ഗുരുതരമായിരുന്നില്ല. 10ാം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥ് പരീക്ഷയ്ക്കായി എത്തിയശേഷം വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. സ്‌കൂളിൽ എത്തിയതിനിടെയാണ് കാശിനാഥ് കൂട്ടുകാരന്റെ വിയോഗ വാർത്ത അറിയുന്നത്. സ്‌കൂളിലെ അധ്യാപകരും അഭിമന്യുവിന് അന്ത്യോപചാരം അർപ്പിക്കാനെത്തി.


ഇരുവരും അമൃത സ്‌കൂളിലെ സഹപാഠികളായിരുന്നു. വർഷങ്ങളായി ഉറ്റചങ്ങാതികളും. അഭിമന്യുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കാശിക്ക് നേരെ അക്രമി സംഘം തിരിഞ്ഞത്. ഇവരുടെ സുഹൃത്തായ ആദർശും (17) സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Exit mobile version