ഡോളി വേണ്ടെന്ന് വിലക്കി, ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടി കന്നിസ്വാമി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കൂടെ നിന്ന് മകൻ കബീർ ആരിഫും

സന്നിധാനം: കാൽനടയായി ഇരുമുടിക്കെട്ടേന്തി ശബരിമലയും പതിനെട്ടാംപടിയും ചവിട്ടി കയറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയ്യപ്പ സ്വാമി ദർശനം നടത്തി. ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനവും കേട്ടു. കണ്ണെടുക്കാതെ കണ്ടു. മനസ്സുനിറഞ്ഞു. ദർശനത്തിനുശേഷം കന്നിസ്വാമിയായ ഗവർണറുടെ പ്രതികരണം ഇങ്ങനെ.

കാനനവാസനെ കണ്ടതിന്റെ സന്തോഷം ഗവർണറുടെ ഇളയമകൻ കബീർ ആരിഫും പങ്കുവെച്ചു. ഞായറാഴ്ച വൈകീട്ട് നാലേകാലോടെ പമ്പയിലെത്തിയ ഗവർണർ ഒരുമണിക്കൂറിന് ശേഷം ഗണപതിക്ഷേത്രത്തിലെത്തി തൊഴുതു. മേൽശാന്തിമാരായ സുരേഷ് ആർ പോറ്റിയും നാരായണൻപോറ്റിയും ചേർന്ന് മണ്ഡപത്തിൽ അപ്പോഴേക്കും ഗവർണർക്കും മകനുമുള്ള ഇരുമുടിക്കെട്ട് നിറ ഒരുക്കിയിരുന്നു. ഗവർണറും മകനും പായയിൽ നിലത്തിരുന്ന് കെട്ടുനിറച്ചു.

ദക്ഷിണ നൽകി മേൽശാന്തിമാരിൽനിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റി. ഗവർണർക്കായി ഡോളി ഒരുക്കിയെങ്കിലും വേണ്ടെന്ന് പറഞ്ഞ് സ്വാമി അയ്യപ്പൻ റോഡ് വഴി നടന്നായിരുന്നു മലകയറ്റം. ഇടയ്‌ക്കൊന്നും വലിയ വിശ്രമത്തിന് നിന്നില്ല. 40 മിനിറ്റിൽ മരക്കൂട്ടം കടന്നു. ഏഴേകാലോടെ വലിയ നടപ്പന്തലിലെത്തിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു, അംഗം അഡ്വ. കെഎസ് രവി, ദേവസ്വം കമ്മിഷണർ ബിഎസ് തിരുമേനി എന്നിവർ പൊന്നാടയണിച്ചു.

പിന്നീട് പടിപൂജ സമയമായതിനാൽ ഗസ്റ്റ് ഹൗസിലെത്തി ഒരല്പം വിശ്രമം. ശേഷം പതിവ് വേഷം മാറ്റി. മുണ്ടും ജൂബ്ബയുമിട്ട് ഇരുമുടി കെട്ടുമേന്തി എട്ടേകാലോടെ മകനൊപ്പം അദ്ദേഹം പതിനെട്ടാംപടി ചവിട്ടി. സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരുണ്ടായെങ്കിലും ആരുടേയും കൈപിടിക്കാതെയായിരുന്നു പടികയറ്റം. ശ്രീകോവിലിന് മുന്നിലെത്തി ശരണംവിളിച്ച് ഭഗവാനെ തൊഴുതുനിന്നു. കണ്ണടച്ച് പ്രാർഥിച്ചു.

ഗവർണർക്ക് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ്‌പോറ്റിയും ശ്രീകോവിൽനിന്ന് പ്രസാദവും അയ്യപ്പന് ചാർത്തിയ ഉടയാടയും നൽകി. തുടർന്ന് ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറത്തമ്മയ്ക്കരികിലേക്ക്. വാവരുനടയിലും തൊഴുത് പ്രസാദം വാങ്ങി. തിരികെ ശ്രീകോവിലിന് മുന്നിലെത്തുമ്പോഴേക്കും ഹരിവരാസന സമയമായിരുന്നു. ചൊല്ലിത്തീരുംവരെ അയ്യപ്പചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെനിന്നു. ശേഷം ഒപ്പമുള്ളവരോട് കന്നി സ്വാമിയായതിന്റെ സന്തോഷം പങ്കുവെച്ച് ഗവർണർ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി.

Exit mobile version