പോസ്റ്റൽ വോട്ടുകളിൽ വ്യാപക കൃത്രിമം നടന്നു; കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണം: കെ സുരേന്ദ്രൻ

surendran

കാസർകോട്: സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ കൃത്രിമത്വം നടന്നെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളിൽ വ്യാപക കൃത്രിമത്വം നടന്നു. പലയിടത്തും സീൽ ചെയ്ത പെട്ടികളിൽ അല്ല പോസ്റ്റൽ വോട്ടുകൾ സ്വീകരിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

‘ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം സ്ഥാനാർത്ഥികളെ അറിയിക്കണെ. ബാക്കിയായ പോസ്റ്റൽ വോട്ടുകൾ എവിടെയാണെന്ന് അറിയാനുള്ള അവകാശ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവണം. സംസ്ഥാനത്താകെ എത്ര പോസ്റ്റൽ ബാലറ്റുകൾ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകൾ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണം.’- കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സിപിഎം നേതാക്കളായ സർക്കാർ ഉദ്യോഗസ്ഥരേയും ബിഎൽഒമാരേയും ഉപയോഗിച്ച് പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുള്ള ട്രെയിനിങ് സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകൾ അക്രമം അഴിച്ചുവിടുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

നിരവധി ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഈ ആക്രമണം. എസ്ഡിപിഐയുമായി ചേർന്നാണ് പലയിടത്തും സിപിഎം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവുന്നില്ലെന്നും അ്ദദേഹം ആരോപിച്ചു.

Exit mobile version