തെരഞ്ഞെടുപ്പ് നിരീക്ഷകനായി കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ അയച്ചു; തിരിച്ചു വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നിരീക്ഷകനായി തമിഴ്‌നാട്ടിലേക്ക് അയച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ തിരിച്ചുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ടങ്ങൾ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാമിനെ നിയോഗിച്ചതെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് തിരിച്ചുവിളിച്ചത്. ക്രിമിനൽ കേസിൽ പ്രതിയായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിയോഗിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഇത് ലംഘിച്ചായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം.

സിറാജ് ദിനപത്രം മാനേജ്‌മെന്റിന്റെ പരാതിയെ തുടർന്നാണ് നടപടി. കേരള കേഡർ ഉദ്യോഗസ്ഥനായ ശ്രീറാമിനെ തമിഴ്‌നാട്ടിലേക്കാണ് തെരഞ്ഞെടുപ്പ് നിരീക്ഷനായി നിയമിച്ചിരുന്നത്. ഈ സ്ഥാനത്ത് നിന്നാണ് ഇപ്പോൾ തിരികെ വിളിച്ചിരിക്കുന്നത്.

ശ്രീറാമിന്റെ നിയമനത്തെ തുടർന്ന് സിറാജ് ഡയറക്ടർ എ സൈഫുദ്ദീൻ ഹാജി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ചീഫ്‌സെക്രട്ടറി വി പി ജോയി എന്നിവർക്ക് പരാതി നൽകിയിരുന്നു.

ശ്രീറാമിനൊപ്പം ആസിഫ് കെ യൂസുഫിനെയും തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചുവിളിച്ചു. സിവിൽ സർവീസിന് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ചമച്ചതിലാണ് ആസിഫ് കെ യൂസഫ് ക്രിമിനൽ കേസ് നേരിടുന്നത്. മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇരുവർക്കും പകരം കേരള ആയുഷ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജാഫർ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തിരുവൈക നഗർ, എഗ്മോർ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നൽകിയിരുന്നത്.

Exit mobile version