‘ശബരിമല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്.. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍’ സുരേഷ് ഗോപി പറയുന്നു

Suresh Gopi | Bignewslive

തൃശ്ശൂര്‍: ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് പറഞ്ഞ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയില്‍ വകവരുത്തണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ വാക്കുകള്‍;

‘ശബരിമല്ല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യരീതിയില്‍ തന്നെ വകവരുത്തണം. ശബരിമല ജനങ്ങളുടെ വിഷയമാണ്, ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ വിഷയമല്ല. മറ്റുളളവര്‍ക്ക് അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമില്ല.

‘അത് ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടേ. വാഗ്ദാനങ്ങളേക്കാള്‍ കൂടുതലായി പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പശ്ചാത്തലമെല്ലാം ഓര്‍മയില്‍ ഉണ്ടാകണം. ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനില്‍ക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങള്‍ക്കും കൊണ്ടുവരും എന്നു പറഞ്ഞാല്‍ ആര്‍ക്കും അത് എതിര്‍ക്കാന്‍ സാധിക്കില്ല. എല്ലാവരും അനുഭവിക്കുന്ന സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങള്‍ക്കും ഉണ്ടാവണം’.

Exit mobile version