വോട്ടര്‍പട്ടികയില്‍ ഗുരുതര ക്രമക്കേട്; വീണ്ടും രമേശ് ചെന്നിത്തല

Ramesh chennithala | Bignewslive

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ ഗുരുതര ക്രമക്കേട് ആരോപിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നേരത്തെ, തിരുവനന്തപുരത്തെ വോട്ടര്‍ പട്ടികയില്‍ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേയാണ്, ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്.

ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഇത്തവണ, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി ആരോപണം. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജവോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തരനടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.

നേരത്തെ നല്‍കിയ പരാതിയില്‍ രമേശ് ചെന്നിത്തല തന്നെ വെട്ടിലായതായിരുന്നു. ക്രമക്കേട് ആരോപിച്ച് പങ്കുവെച്ച വോട്ടര്‍ തന്നെ രംഗത്തെത്തി, താന്‍ കോണ്‍ഗ്രസുകാരിയാണ്, ഇവിടുത്ത പ്രവര്‍ത്തകരെത്തി തന്റെ ഫോട്ടും വിലാസവും വാങ്ങി പോയതാണെന്നും വോട്ടര്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version