തൃശൂരില്‍ പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ തള്ളിയിട്ടു; അക്രമം മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ

തൃശൂര്‍: മുഖ്യമന്ത്രി പങ്കെടുത്ത തൃശൂരിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണിനെ അക്രമി തള്ളിയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു സംഭവം.

ശനിയാഴ്ച രാത്രി 7.30 ഓടെയാണ് അനിഷ്ട സംഭവം അരങ്ങേറിയത്. മുഖ്യമന്ത്രിക്കുശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ പ്രസംഗിക്കുന്നതിനിടെ അക്രമി സ്റ്റേജിലേക്ക് കയറി.

റെഡ് വളണ്ടിയര്‍മാര്‍ ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ കസേരയില്‍ ബലംപിടിച്ചിരുന്നു. പിന്നീട് പെട്ടെന്ന് ഇരച്ചുകയറി ബേബിജോണിനെ തള്ളി താഴെയിടുകയുമായിരുന്നു. മൈക്ക്‌സെറ്റടക്കം സ്റ്റേജില്‍ വീണു.

ഉടന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബേബിജോണിനെ താങ്ങി എഴുന്നേല്‍പ്പിച്ചു. അക്രമിയെ പിടികൂടുകയും ചെയ്തു. ബേബിജോണിന് പരിക്കൊന്നുമില്ല. പിന്നീട് പ്രസംഗം തുടര്‍ന്നു.

നീല ഷര്‍ട്ടും ചുവന്ന മുണ്ടും ധരിച്ചെത്തിയ യുവാവാണ് അതിക്രമം നടത്തിയത്. ഇയാളെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് പറഞ്ഞു.

Exit mobile version