കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയ കെ സുന്ദര വീണ്ടും മഞ്ചേശ്വരത്ത് മത്സരത്തിന്; കപ്പിനും ചുണ്ടിനുമിടയിൽ മണ്ഡലം ഇത്തവണയും നഷ്ടമാകുമോ? ബിജെപിക്ക് ആശങ്ക

k-sundara_

മഞ്ചേശ്വരം: ബിജെപി അധ്യക്ഷനാകുന്നതിന് മുമ്പും പിൻപും മത്സരത്തിന് ഇറങ്ങുന്ന കെ സുരേന്ദ്രന് എതിരാളിയായി ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദര ഇത്തവണയും കളത്തിലിറങ്ങുന്നു. കേവലം എൺപത്തൊൻപത് വോട്ടിന് ബിജെപിക്കും കെ സുരേന്ദ്രനും നഷ്ടമായ മഞ്ചേശ്വരം മണ്ഡലത്തിൽ അന്ന് പാരയായതിന്റെ കൂട്ടത്തിൽ ഈ ബിഎസ്പി സ്ഥാനാർത്ഥിയുടെ പേരുമുണ്ടാകും.

സുരേന്ദ്രന് തലനാരിഴക്ക് മണ്ഡലം കൈവിട്ടപ്പോൾ തെരഞ്ഞെടുപ്പിൽ സുന്ദര നേടിയ വോട്ട് നിർണ്ണായകമായിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദര നേടിയ 467 വോട്ടുകൾക്ക് ശരിയ്ക്കും കെ സുരേന്ദ്രനെ വിജയത്തിന്റെ വിലയുണ്ടായിരുന്നു. മഞ്ചേശ്വരത്ത് ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ കെ സുന്ദരയുടെ വോട്ടുകൾ നിർണായകമായിരുന്നു.

ഐസ്‌ക്രീം ചിഹ്നത്തിലാണ് അന്ന് സുന്ദരം മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് പൊതുവെയുള്ള സംസാരം. ഒന്നര വർഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞതവണ കാര്യമായ പ്രചാരണത്തിനൊന്നും ഇറങ്ങാതെയാണ് ഇത്രയും വോട്ട് പിടിച്ചതെങ്കിൽ ഇത്തവണ നന്നായി പ്രചാരണം നടത്തി വോട്ടുപിടിക്കാൻ തന്നെയാണ് സുന്ദരയുടെ ലക്ഷ്യം.

Exit mobile version