ഇബ്രാഹിംകുഞ്ഞിന്റെ മകനെ മാറ്റണം: കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണ്; പ്രവര്‍ത്തകരുടെ വികാരം അവഗണിക്കാന്‍ പാര്‍ട്ടിക്കാവില്ല, അഹമ്മദ് കബീര്‍

കൊച്ചി: കളമശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ലീഗില്‍ പരസ്യ പ്രതിഷേധം. കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ലീഗ് നേതാവ് അഹമ്മദ് കബീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

താന്‍ മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരമെന്നും കബീര്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം അവഗണിക്കാന്‍ ഒരു പാര്‍ട്ടിക്കുമാവില്ല. തീരുമാനം ഇന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മാറി നില്‍ക്കേണ്ട ഒരു സാഹചര്യമോ മാറ്റി നിര്‍ത്തേണ്ട ഒരു സാഹചര്യമോ ഇല്ലാതിരിക്കെ മങ്കടയില്‍ നിന്ന് എന്നെ ഒഴിവാക്കിയ സ്ഥിതിക്ക് എന്റെ നാട്ടില്‍, കളമശ്ശേരിയില്‍ നില്‍ക്കാനുള്ള എന്റെ സന്നദ്ധത പാര്‍ട്ടി പ്രസിഡന്റിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടുണ്ട്. ഇന്നൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – കബീര്‍ പറഞ്ഞു.

‘ഒരിക്കലും ഞങ്ങളെ പോലെ മുതിര്‍ന്ന ആളുകള്‍… ഞങ്ങള്‍ വളര്‍ന്നു വന്നൊരു സംസ്‌കാരമുണ്ട്. അതു വളരെ പ്രധാനമാണ്. ഇവിടെ പ്രശ്നം വ്യക്തിനിഷ്ഠമേ അല്ല. ജയസാധ്യതയാണ്. നമ്മള്‍ വിചാരിക്കാത്ത ആളുകളാണ് ഇവിടെ വന്നത്. അവരുടെ വികാരം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. തീരുമാനം വരട്ടെ. നെഗറ്റീവായി ഈ വിഷയത്തെ എന്നെ പോലെ ഒരാള്‍ സമീപിക്കുന്ന പ്രശ്നമേയില്ല. പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനവികാരം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത്. ജയസാധ്യതയാണ് പ്രധാനമാണ്. കളമശ്ശേരി സീറ്റിനെക്കുറിച്ച് ജില്ലാ നേതൃത്വത്തിന് വ്യത്യസ്ത അഭിപ്രായമുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അത് കൊണ്ടാണ് ഇന്നലെ തന്റെ വീട്ടില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഒത്തുകൂടിയതെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.

പുനലൂരിലോ മറ്റോ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന്, ‘ഒരിക്കലുമില്ല. ഇതെന്റെ നാടല്ലേ. എന്റെ മണ്ഡലത്തില്‍ ജനങ്ങള്‍ വന്നു പറഞ്ഞ സാഹചര്യത്തില്‍ ഞാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതൊരു രാഷ്ട്രീയ തീരുമാനമാണ്. നല്ലതു വരട്ടെ എന്ന് കരുതാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ വിഇ അബദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ന്നത്. അബ്ദുല്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പാണ് എന്നാണ് ജില്ലാ ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുകയാണ് ഗഫൂര്‍.

ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മണ്ഡലത്തില്‍ സേവ് കളമശ്ശേരി എന്ന പേരില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചരണമുണ്ടായിരുന്നു. പാലാരിവട്ടം പാലത്തിലെ കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ജയിലിലായിരുന്നു. അത് യുഡിഎഫിന് കളമശ്ശേരി, ആലുവ, എറണാകുളം മുഴുവന്‍ മേഖലകളെയും ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

അതിനിടയിലാണ് അദ്ദേഹത്തിന്റെ മകനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതോടെ പാലാരിവട്ടം പാലത്തിലെ അഴിമതി വീണ്ടും ചര്‍ച്ചയാക്കുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.

എന്നാല്‍ ഇബ്രാഹിം കുഞ്ഞിന് മണ്ഡലത്തില്‍ വലിയ സ്വാധീനം ഉണ്ടെന്ന് കരുതി അദ്ദേഹം മുന്നോട്ടുതന്നെ പോകുകയാണ്. ലീഗ് നേതൃത്വത്തിലുള്ള ചിലരുമായുള്ള കച്ചവട ബന്ധങ്ങളിലൂടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ മകന് കളമശ്ശേരി സീറ്റ് ഉറപ്പായതെന്ന്
പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ലീഗിന്റെ ഉന്നത നേതാവ് ബിഗ് ന്യൂസിനോട് പറഞ്ഞു.

Exit mobile version