കല്ലമ്പലം: കൊച്ചുമകന് വാഹനാപകടത്തിൽ പരിക്കേറ്റെന്ന വാർത്തയറിഞ്ഞ് ഹൃദയം നുറുങ്ങിയ കുടുംബത്തിന് തോരാകണ്ണീരായി മുത്തശ്ശിയുടെ മരണം. ബൈക്കപകടത്തിൽ കൊച്ചുമകന് ഗുരുതര പരുക്കേറ്റതറിഞ്ഞാണ് മുത്തശ്ശിയായ കൗസല്യ കുഴഞ്ഞുവീണ് മരിച്ചത്. പുതുശ്ശേരിമുക്ക് കോട്ടറക്കോ ണം ചരുവിളപുത്തൻവീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ കൗസല്യ(72)യാണ് മരിച്ചത്.
തിങ്കളാഴ്ച ദേശീയപാതയിൽ കല്ലമ്പലം ജംക്ഷനിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച മൂന്നുപേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഗുരുതര പരുക്കേറ്റ ഷൈജു(30)വിന്റെ മുത്തശ്ശിയാണ് മരിച്ചത്. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിള പുത്തൻവീട്ടിൽ ശരത്(26), രാഹുൽ(28) എന്നിവരാണ് പരുക്കേറ്റ മറ്റുരണ്ടുപേർ.
ഷൈജുവിന്റെ അയൽവാസിയും ബന്ധുവും കൂടിയാണ് അപകടത്തിൽപ്പെട്ട രാഹുൽ. തിങ്കൾ രാത്രി 12 മണിക്ക് ബൈക്ക് കല്ലമ്പലം ജംക്ഷനിൽ നിന്ന് നഗരൂർ റോഡിലേക്ക് തിരിയാൻ ശ്രമിക്കുമ്പോഴാണ് കൊല്ലം ഭാഗത്തു നിന്ന് അമിത വേഗത്തിൽ വന്ന കാർ മൂവരേയും ഇടിച്ചു തെറിപ്പിച്ചത്.
ഉടൻ തന്നെ പോലീസ് എത്തി 3 പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കാറിന്റെ മുൻവശവും തകർന്നു. അപകടവിവരം അറിഞ്ഞ ഉടനെ കൗസല്യ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: തങ്കമണി, പ്രകാശ്. മരുമക്കൾ: രാജു, മിനി.