കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, പട്ടാമ്പി മുഹ്‌സിൻ; 21 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാലിടത്ത് പ്രഖ്യാപനം പിന്നീടെന്ന് കാനം

kanam

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പ്രഖ്യാപനം കഴിഞ്ഞു. സിപിഐയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 25 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സിപിഐ ഇതിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇന്ന് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.

ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ നാല് സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് കാനം അറിയിച്ചത്. കഴിഞ്ഞ തവണ 27 സീറ്റുകളിലായിരുന്നു സിപിഐ മത്സരിച്ചത്. കാഞ്ഞങ്ങാട്, നാദാപുരം, പട്ടാമ്പി, വൈക്കം, നെടുമങ്ങാട്, അടൂർ, കരുനാഗപ്പള്ളി, പുനലൂർ, ചിറയൻകീഴ്, ഒല്ലൂർ, കൊടുങ്ങല്ലൂർ, കയ്പമംഗലം, ചേർത്തല, മൂവാറ്റുപുഴ, തൃശൂർ, പീരുമേട്, മണ്ണാർക്കാട്, ഏറനാട്, മഞ്ചേരി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥി പട്ടിക: കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, നാദാപുരം ഇകെ വിജയൻ, പട്ടാമ്പി മുഹമ്മദ് മുഹ്‌സിൻ, വൈക്കം സികെ ആശ, നെടുമങ്ങാട് ജിആർ അനിൽ, അടൂർ ചിറ്റയം ഗോപകുമാർ, കരുനാഗപ്പള്ളി ആർ രാമചന്ദ്രൻ, പുനലൂർ പിഎസ് സുപാൽ, ചിറയൻകീഴ് വി ശശി, ഒല്ലൂർ കെ രാജൻ, കൊടുങ്ങല്ലൂർ വിആർ സുനിൽകുമാർ, കയ്പമംഗലം ടൈസൻ മാസ്റ്റർ, ചേർത്തല പി പ്രസാദ്, മൂവാറ്റുപുഴ എൽദോ എബ്രഹാം.

തൃശൂർ പി ബാലചന്ദ്രൻ, പീരുമേട് വാഴൂർ സോമൻ, മണ്ണാർക്കാട് കെപി സുരേഷ് രാജ്, ഏറനാട് കെടി അബ്ദുൾ റഹ്മാൻ, മഞ്ചേരി ഡിബോണ നാസർ, തിരൂരങ്ങാടി അജിത് കൊളാടി എന്നിവരും സ്ഥാനാർത്ഥികളാകും. പറവൂർ, ഹരിപ്പാട്, നാട്ടിക, ചടയമംഗലം സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പിന്നീട് പ്രഖ്യാപിക്കുക.

എൽഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ എത്തിയതോടെ രണ്ട് സീറ്റുകൾ അവർക്കായി വിട്ടുകൊടുക്കേണ്ടി വന്നെന്നും സീറ്റ് വിഭജനത്തിൽ സിപിഐ സംതൃപ്തരാണെന്നും കാനം പറഞ്ഞു.

Exit mobile version