അമിത് ഷായ്ക്ക് എതിരെ ഉള്ളത് വ്യാജ ആരോപണങ്ങള്‍: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രിയ്ക്കെതിരെ സുരേന്ദ്രന്‍ ആഞ്ഞടിച്ചത്.

അമിത് ഷായെ കോടതി വെറുതെ വിട്ടതാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയാണ് അമിത് ഷായ്ക്ക് എതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നാണ് പറയുന്നത്. പറയുന്ന ആളുടെ പാര്‍ട്ടി മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സമ്മതിക്കില്ല. സിപിഎം എസ്ഡിപിഐക്ക് തുല്യമായിരിക്കുകയാണ്’. സിപിഎം എന്ന പാര്‍ട്ടി മലബാറില്‍ എസ്ഡിപിഐ ആയി മാറിയിരിക്കുകയാണെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.

അമിത് ഷായ്ക്ക് എതിരെ സിബിഐ രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് എടുത്തതെന്നും കേരളത്തിലെ നേതാക്കളെ പോലെ നെഞ്ചുവേദന വന്നതായി അഭിനയിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

കഴിഞ്ഞ ദിവസമാണ് അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. അമിത്ഷാ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കണ്ണൂരില്‍ മറുപടി നല്‍കുകയായിരുന്നു.

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണെന്നും അമിത് ഷായുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും വിശദീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Exit mobile version