കോന്നിയിൽ കെപിസിസി സെക്രട്ടറി അഡ്വ.എൻ ഷൈലാജ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; തടയിടാൻ അരയും തലയും മുറുക്കി അടൂർ പ്രകാശ്

adoor prakash | Kerala News

കോന്നി: ഉപതിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകർഷിച്ച കോന്നി കോൺഗ്രസ് വിഭാഗീതയുടെ പേരിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. വരുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച കെപിസിസി സെക്രട്ടറി അഡ്വ. എൻ ഷൈലാജിന്റെ സാധ്യതയ്ക്ക് തടയിടാൻ ആറ്റിങ്ങൽ എംപി കൂടിയായ അടൂർ പ്രകാശ് നേരിട്ട് രംഗത്തിറങ്ങിയതോടെ കോന്നി മണ്ഡലം ആരോപണ വേദിയായി മാറിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായ കോന്നി തിരികെ പിടിക്കാൻ കോൺഗ്രസ് നേതൃത്വം എൻ ഷൈലാജിനെ കളത്തിലിറക്കുമെന്നറിഞ്ഞതോടെയാണ് വിവാദ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി അടൂർ പ്രകാശ് മാധ്യമങ്ങളുടെ മുമ്പിൽ എത്തിയത്. ഷൈലാജിന് നറുക്ക് വീഴുമെന്നറിഞ്ഞതോടെ നേതൃത്വത്തെ വെട്ടിലാക്കാൻ അടൂർ പ്രകാശ് തന്റെ ഇഷ്ടക്കാരനായ റോബിൻ പീറ്ററുടെ പേര് മാധ്യമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.അതേ സമയം കേരള രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കെപിസിസി സെക്രട്ടറി കൂടിയായ ഷെലാജ് കോന്നിയിൽ മത്സരിക്കണമെന്നാണ് ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരുടെയും അഭിപ്രായം.

എന്നാൽ റോബിൻ പീറ്റർ തന്നെ സ്ഥാനാർത്ഥിയായി വേണമെന്ന വാശിയിലാണ് അടൂർ. റോബിൻ മത്സരിച്ചാൽ ജയസാധ്യത ഏറെയാണെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വാദം. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ വിഭാഗിയത പ്രവർത്തനങ്ങൾക്ക് അടൂർ പ്രകാശ് നേരിട്ട് നേതൃത്വം നൽകിയത് കെപിസിസി നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അടൂർ പ്രകാശിന്റെ ഏകപക്ഷീയ നിലപാട് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനും ഉണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തേണ്ടത് ഹൈക്കമാൻഡും കോൺഗ്രസുമാണെന്നിരിക്കെ സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളിൽ അഭിമുഖം നൽകി റോബിൻ പീറ്ററുടെ പേര് നിർദേശിച്ചതോട് കൂടി കോന്നിയിലെ കോൺഗ്രസിനുള്ളിൽ കലാപത്തിന് തുടക്കമായി.

റോബിൻ പീറ്ററുടെ സ്വന്തം പഞ്ചായത്തിലെ താമസക്കാരനായ ഡിസിസി സെക്രട്ടറി തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയതോടെ അടൂർ പ്രകാശിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എട്ട് മണ്ഡലം പ്രസിഡന്റുമാരും ഏഴ് ഡിസിസി ഭാരവാഹികളും ഒരു ബ്ലോക്ക് പ്രസിഡന്റും അടൂർ പ്രകാശിന്റെ ഏകപക്ഷീയ നിലപാടിനെതിരെ ഇപ്പോൾ രംഗത്തുണ്ട്. ഇത്തരത്തിൽ കോന്നിയിലെ കോൺഗ്രസ് ഭാരവാഹികളെ പോലും അവഗണിക്കുന്ന അടൂരിന്റെ നിലപാട് തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്.

കഴിഞ്ഞ ദിവസം ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുംപുറവും എംഎസ് പ്രകാശും അടൂരിന്റെ നിലപാടിൽ പ്രതിഷേധിച്ച് പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്താ സമ്മേളനവും നടത്തിയിരുന്നു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അടൂരിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്. ആറ്റിങ്ങൽ എംപി അവിടുത്തെ കാര്യം നോക്കിയാൽ മതി കോന്നിയിലെ കാര്യത്തിൽ ഇടപെടാൻ ആന്റോ ആന്റണി എംപി ഉണ്ടെന്നും ഡിസിസി ജനറൽ സെക്രട്ടറിമാർ തുറന്നടിച്ചു. ഇഷ്ടക്കാരല്ലാത്തവരെ സ്ഥാനാർത്ഥിയാക്കിയാൽ കാലുവാരി തോൽപ്പിക്കുന്ന രീതിയാണ് അടൂർ പ്രകാശിനുള്ളതെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ വ്യക്തി താത്പര്യത്തിന് വേണ്ടി പ്രവർത്തകരെ അടിമപ്പണി ചെയ്യിപ്പിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറയുന്നു. കാലുവാരലിനും വ്യക്തി താത്പര്യത്തിനും നേതാക്കന്മാർ പ്രധാന്യം നൽകുമ്പോൾ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം പ്രവർത്തകർ.

Exit mobile version