തട്ടിക്കൊണ്ടു പോയവർ അലിവ് തോന്നിയാണ് ഇറക്കി വിട്ടത്; ചുരിദാർ വാങ്ങി നൽകി, ആയിരം രൂപയും;തട്ടിക്കൊണ്ടുപോയ യുവതിയുടെ മൊഴിയിൽ ദുരൂഹത

മാന്നാർ: മാന്നാറിൽ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയതിന് പിന്നാലെ അവർ നൽകിയ മൊഴിയിൽ അടിമുടി ദുരൂഹത. സ്വർണ്ണക്കടത്ത് സംഘമാണ് തന്നെ ത്ടടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരിച്ച യുവതി പക്ഷെ, തനിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നാണ് ആവർത്തിക്കുന്നത്. മാന്നാർ സ്വദേശി ബിന്ദു ദുബായിയിൽ നിന്നും മാലി വഴി വരുന്നതിനിടെ സ്വർണ്ണം കൊണ്ടുവന്നു എന്നും പിടിക്കപ്പെടുമെന്ന് ഭയന്ന് മാലിയിൽ ഉപേക്ഷിച്ചു എന്നും സമ്മതിക്കുന്നുണ്ട്.

വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വർണ്ണമാണ് കൈയ്യിലുള്ളതെന്ന് അറിഞ്ഞതെന്നാണ് ഇവർ പറയുന്നത്. ഇതോടൊപ്പം തന്നെ സ്വർണ്ണംകൊടുത്ത ഹനീഫയെയും അയാളുടെ ആൾക്കാരെയും നല്ല പരിചയമുണ്ടെന്ന് യുവതി പറയുന്നു. ഭർത്താവ് ദുബായിൽ സ്വകാര്യടാക്‌സി ഓടിച്ചിരുന്നപ്പോൾ ഹനീഫയ്ക്കുവേണ്ടി പലസ്ഥലങ്ങളിലും ആൾക്കാരെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണെന്നാണ് ഇവർ പറയുന്നത്.

താൻ ഇതിന് മുമ്പും ചിലബോക്‌സുകൾ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും അത് കോസ്‌മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു പറയുന്നു.

അതേസമയം, തന്നെ മാന്നാറിൽ നിന്നും തട്ടിക്കൊണ്ടു പാലക്കാട്ടേക്ക് കൊണ്ടുപോയ സംഘം ചുരിദാർ വാങ്ങി നൽകിയെന്നും 1000 രൂപ നൽകിയെന്നും യുവതി പറയുന്നു. വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുന്നതിനു മുൻപ് പുതിയ ചുരിദാർ വാങ്ങിത്തരികയും 1000 രൂപ തരികയും ചെയ്തുവെന്ന് ബിന്ദു പറയുന്നു.

പോലീസ് പട്രോളിങ് കാണുമ്പോൾ ബിന്ദുവിന്റെ തല സീറ്റിനടിയീലേക്കു താഴ്ത്തിവെക്കും. നെല്ലിയാമ്പതിയിലെത്തിയപ്പോൾ മറ്റൊരു വാഹനത്തിൽ കയറ്റി. എന്നാൽ, സംഘത്തിലുണ്ടായിരുന്ന ചിലരുടെ മനസ്സലിഞ്ഞു വഴിയിൽ ഇറക്കിവിടാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ബിന്ദു നൽകിയിരിക്കുന്ന മൊഴി.

Exit mobile version