നിയമസഭാ തെരഞ്ഞെടുപ്പിന് കൂടുതൽ കേന്ദ്ര സേനവേണം; 150 കമ്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് ശക്തമായ സുരക്ഷ ഒരുക്കാനുള്ള മുന്നൊരുക്കങ്ങളുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് കൂടുതൽ കേന്ദ്രസേനവേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള മലബാർ മേഖലയിലേക്കാണ് കേന്ദ്രസേനകളെ കൂടുതൽ വിന്യസിക്കുക. മലബാറിലെ പ്രശ്‌നബാധിതബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനവേണമെന്നാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച എത്തും.

25 കമ്പനി സേനയാണ് ആദ്യഘട്ടത്തിൽ വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുക. ഇത്തവണ ഒരു ബൂത്തിൽ ആയിരം വോട്ടർമാരായിരിക്കും ഉണ്ടാവുക. അതിനാൽ 15730 അധികബൂത്തുകൾ വേണം. സ്ഥാനാർത്ഥികൾക്ക് എതിരെയുള്ള ക്രിമിനൽ കേസുകൾ 3 തവണ പരസ്യപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിൻ നൽകുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാക്‌സിൻ ആദ്യം സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്കുള്ള വാക്‌സിൻ വിതരണം ആരംഭിച്ചത്.

Exit mobile version