സദ്യ വിളമ്പിയതിനെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ തല്ല്: നിരവധി പേര്‍ക്ക് പരിക്ക്, ഏഴു പേര്‍ കസ്റ്റഡിയില്‍

കൊല്ലം: കല്ല്യാണ സദ്യയെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ തല്ല്. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. ആര്യങ്കാവ് സ്വദേശിയായ യുവതിയുടെയും കടയ്ക്കല്‍ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു.

സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സദ്യയില്‍ വിഭവങ്ങള്‍ വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ആര്യങ്കാവ് പൊലീസ് പറയുന്നു.

വിവാഹത്തിന് മദ്യപിച്ച് എത്തിയ ചിലരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സദ്യയില്‍ വിഭവങ്ങള്‍ വിളമ്പുന്നതിനെ ചൊല്ലി ഇവര്‍ തര്‍ക്കം ഉന്നയിക്കുകയും വധുവിന്റെ ബന്ധുക്കള്‍ ഇത് ചോദ്യം ചെയ്യുകയും ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു.

സദ്യ വിളമ്പുന്നതിന്റെ ഒരു ഭാഗത്തുനിന്ന് തുടങ്ങിയ അടി ശേഷം സീരിയസ്സാവുകയായിരുന്നു. കഴിച്ചു കൊണ്ടിരുന്നവര്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തി കല്യാണ സദ്യക്കിടെ തര്‍ക്കമുണ്ടാക്കിയത് ഇവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബന്ധുക്കള്‍ തമ്മില്‍ അടിപിടിയും സംഘര്‍ഷവും ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് വരന്റേയും വധുവിന്റേയും തീരുമാനം. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.

Exit mobile version