വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തേയ്ക്ക് വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം, പൊന്നോമനയുടെ വിയോഗം നേരില്‍ കണ്ട് അമ്മ

കല്‍പറ്റ: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്ത് വീണ് രണ്ട് വയസുകാരന് ദാരുണ മരണം. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ ആണു അതിദാരുണമായി മരിച്ചത്. കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു.

ഉടനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പളക്കാട് ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫ്‌നിതയുടെയും മകനാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടായിരുന്നു ദാരുണമായ അപകടം നടന്നത്.

യാമിലില്‍ കളിക്കുന്നത് ശ്രദ്ധിച്ച് ഉമ്മ അഫ്‌നിത മുറ്റത്ത് തന്നെയുണ്ടായിരുന്നു. അഫ്‌നിതയുടെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. സ്വന്തം വീടിന്റെ ഇരുമ്പ് ഗേറ്റാണ് കുട്ടിയുടെ മേല്‍ പതിച്ചത്. ഗേറ്റിന്റെ വീലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിരുന്നുവെന്ന് വീട്ടുകാരും പറയുന്നു. ഒരു വശത്തേയ്ക്ക് തള്ളിമാറ്റുന്ന സ്ലൈഡിംഗ് ഇരുമ്പ് ഗേറ്റായിരുന്നു പിടിപ്പിച്ചിരുന്നത്. ഇതാണ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീണത്.

Exit mobile version