അടുക്കളയിലായിരുന്ന ഉമ്മയോട് പറയാതെ വീട് വിട്ടിറങ്ങി മൂന്ന് കുരുന്നുകൾ; വെള്ളത്തിൽ മുങ്ങിത്താഴുന്നത് അറിയാതെ റംല; കുഞ്ഞിക്കാലിന്റെ വേഗം കൊണ്ട് ഓടിയെത്തി വിവരമറിയിച്ചത് കളിക്കൂട്ടുകാരി

ആലത്തൂർ: പാലക്കാട് ആലത്തൂരിൽ വെള്ളത്തിൽ മുങ്ങി മരിച്ച മൂന്നുകുരുന്നുകളുടെ വിയോഗത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാടാകെ. വീട്ടിൽ പറയാതെയാണ് കുഞ്ഞുങ്ങൾ കളിക്കാനായി പോയത്, പിന്നീട് കുടുംബത്തെ തേടിയെത്തിയതാകട്ടെ ദുരന്തവാർത്തയും. സഹോദരങ്ങളായ മൂന്നുപേരുടേയും കളിക്കൂട്ടുകാരിയായിരുന്ന ഏഴുവയസുകാരി ശ്രുതിക്കും കരച്ചിലടക്കാനാകുന്നില്ല. കുട്ടികൾ വെള്ളിത്തിൽ മുങ്ങിപ്പോയതുകണ്ട് മനസാന്നിധ്യം വിടാതെ ഓടിയെത്തി കുടുംബത്തെ വിവരം അറിയിച്ചത് ശ്രുതിയായിരുന്നു. എന്നാൽ, അവൾ കുഞ്ഞിക്കാലടികൾ കൊണ്ട് ഓടിയെത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

രണ്ട് വർഷം മുമ്പാണ് ജസീറും ഭാര്യറംലയും കുടുംബവും കരിയങ്കാട്ടെ തറവാട്ടിൽനിന്ന് കൊറ്റിയോട്ടെ വാടകവീട്ടിലേക്ക് താമസം മാറിയെത്തിയത്. റിൻഷാദിന്റെയും ജിൻഷാദിന്റെയും കുഞ്ഞനിയൻ റിഫാസിന്റെയും കളിചിരികളും കുറുമ്പുമൊക്കെയായി ബഹളമയമായിരുന്നു ചുറ്റും. പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ ദിനത്തിലെന്ന പോലെ കുഞ്ഞുങ്ങളുടെ പിതാവ് ഓട്ടോ ഡ്രൈവറായ ജസീർ മൂന്ന് മക്കളോടും യാത്ര പറഞ്ഞ് ഓട്ടോയുമായി ടൗണിലേക്ക് പോയിരുന്നു. പിന്നീട് ജസീറിനെ വീട്ടിലേക്ക് എത്തിച്ചത് ദുരന്തവാർത്തയായിരുന്നു. മൂന്ന് മക്കൾക്കായി കഷ്ടപ്പെട്ട് ജോലിയെടുക്കുന്ന ജസീറിനും റംലയ്ക്കും മക്കളുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിച്ചില്ല. ചെറിയ തയ്യൽ ജോലികൾ ചെയ്താണ് റംലയുടെ കുടുംബത്തിന്റെ പ്രാരാബ്ദം കുറച്ചിരുന്നത്.

ഞായറാഴ്ച പതിവുപോലെ കുട്ടികൾ തൊടികളിലും പറമ്പുകളിലുമൊക്കെ കളിക്കാനായി വീട്ടിൽ നിന്നും കണ്ണുവെട്ടിച്ച് പോയതായിരുന്നു. വീട് വിട്ട് അധികം അകലത്തേക്ക് കുഞ്ഞുങ്ങൾ പോകുന്നത് പതിവില്ലാത്തതിനാൽ കാണാതായതിനെ തുടർന്ന് കുഞ്ഞുങ്ങളെ തേടി പോകാൻ ഒരുങ്ങുകയായിരുന്നു മാതാവ് റംല. വേഗത്തിൽ പാത്രങ്ങൾ കഴുകിവെച്ചശേഷം കുട്ടികളെ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് ഇവരുടെ കൂടെപോയ കളിക്കൂട്ടുകാരി ശ്രുതി കരഞ്ഞുകൊണ്ട് ഓടിവരുന്നത് കണ്ടതും റംല അപകടവിവരം അറിഞ്ഞതും.

റംലയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കുട്ടികളെ മുങ്ങിയെടുത്തത്. അയൽക്കാരായ ഗഫൂറും ഷാജഹാനും യാക്കൂബും ചേർന്ന് കുട്ടികളെ പുറത്തെടുത്തു. മിടുപ്പുണ്ടെന്ന് തോന്നിയതിനെ തുടർന്ന് ഒട്ടും സമയം കളയാതെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version