കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍; എംപി സ്ഥാനം രാജി വയ്ക്കും

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ഇന്ന് എംപി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. അടിയന്തരമായി രാജി വയ്ക്കാന്‍ ഹൈദരലി തങ്ങള്‍ നിര്‍ദേശം നല്‍കി.

രാജി വയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലെത്തി. സ്പീക്കറുടെ സമയം കിട്ടിയാല്‍ ബുധനാഴ്ച തന്നെ രാജി സമര്‍പ്പിക്കും. ഇല്ലെങ്കില്‍ വ്യാഴാഴ്ചയായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക.

മലപ്പുറത്ത് നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു.

അതേസമയം മുസ്‌ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. യൂത്ത് ലീഗില്‍ നിന്ന് അഞ്ച് പേര്‍ക്ക് സീറ്റുണ്ടാകാനാണ് സാധ്യത. ഒരു വനിതാ സ്ഥാനാര്‍ഥിയുമുണ്ടാകും. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പിവി അബ്ദുല്‍ വഹാബ് തുടങ്ങിയ നേതാക്കളെ മത്സരരംഗത്തേക്ക് ഇറക്കാനാണ് തീരുമാനം.

പുതുമുഖങ്ങളെ പരമാവധി പരിഗണിച്ച് പരിചയ സമ്പന്നരെ നിലനിര്‍ത്തി ഒരു വനിതക്ക് ഇടം നല്‍കി സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് ലീഗിലെ ചര്‍ച്ചകള്‍. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ്,കാസര്‍കോട് എന്‍എ നെല്ലിക്കുന്ന് എന്നിവരെയാണ് പരിഗണിക്കുന്നത്.

അഴീക്കോടിന് പകരം കണ്ണൂര്‍ ലഭിച്ചാല്‍ കെഎം ഷാജി മത്സരിക്കും. അധികമായി കിട്ടുമെന്ന് കരുതുന്ന കൂത്തുപറമ്പില്‍ സികെ സുബൈറിനാണ് സാധ്യത. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും കോഴിക്കോട് സൗത്തില്‍ എം.കെ മുനീറും തുടരും. തിരുവമ്പാടിയില്‍ സി.പി ചെറിയ മുഹമ്മദ്, കൊടുവള്ളിയില്‍ എം.എ റസാഖ് മാസ്റ്റര്‍,കുന്ദമംഗലത്ത് നജീബ് കാന്തപുരം എന്നിവരുടെ പേരുകള്‍ക്കാണ് പ്രഥമ പരിഗണന.

വള്ളിക്കുന്ന്,കൊണ്ടോട്ടി,കോട്ടക്കല്‍ മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടുമൊരു അവസരം ലഭിച്ചേക്കും. ഏറനാട്,മഞ്ചേരി സീറ്റുകളില്‍ പിവി അബ്ദുല്‍വഹാബ്,പി.കെ ബഷീര്‍ എന്നിവരായിരിക്കും ജനവിധി തേടുക.

വേങ്ങരയില്‍ കെപിഎ മജീദും മത്സരിക്കും. മങ്കടയില്‍ മത്സരിക്കാനാണ് മഞ്ഞളാംകുഴി അലിക്ക് താത്പര്യം. പികെ ഫിറോസ് ടി.പി അഷ്‌റഫലി എന്നിവരുടെ പേരുകളാണ് പെരിന്തല്‍മണ്ണയില്‍ പരിഗണിക്കുന്നത്. താനൂരിലും ഫിറോസിന്റെ പേരുണ്ട്. എന്‍.ഷംസുദ്ദീനാണ് തിരൂരില്‍ മുന്‍തൂക്കം.

തിരൂരങ്ങാടിയില്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയോ പി.എം.എ സലാമോ വന്നേക്കാം. മണ്ണാര്‍ക്കാട് പി.എം സാദിഖലിയും ചേലക്കരയില്‍ ജയന്തി രാജനും ഗുരുവായൂരില്‍ സി.എച്ച് റഷീദോ കെ.എസ് ഹംസയോ വന്നേക്കാം. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെയും പുനലൂരില്‍ ശ്യാം സുന്ദറിനെയും മത്സരിപ്പിക്കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.

Exit mobile version