വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണം; നിപുൺ ചെറിയാൻ ഹൈക്കോടതിയിൽ

nipun-cheriyan

കൊച്ചി: എറണാകുളം വൈറ്റിലയിലെ പുതിയ മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് അനധികൃതമായി തുറന്നുകൊടുത്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഹൈക്കോടതിയെ സമീപിച്ചു.

വിഷയത്തിൽ സർക്കാരിന്റെ മറുപടി കിട്ടിയശേഷം അടുത്ത ആഴ്ച ഹർജി പരിഗണിക്കും. വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറായ നിപുൺ ചെറിയാനെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നതിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒരു ലക്ഷം രൂപയുടെ ജാമ്യത്തിലാണ് നിപുൺ പുറത്തിറങ്ങിയത്.

പൊതുമുതൽ നശിപ്പിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി പാലത്തിലൂടെ അനധികൃതമായി വാഹനം കടത്തിവിട്ട കേസിൽ ഇതുവരെ ഏഴ് വി ഫോർ കേരള പ്രവർത്തകരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ മരട് പോലീസ് കേസെടുത്തിരിക്കുന്നത്.

പാലത്തിലൂടെ വാഹനം കടത്തി വിട്ടതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ഹാജരാക്കാൻ പോലീസിനോട് കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. അതേസമയം, നേതാക്കളുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു വി ഫോർ കേരളയുടെ പ്രതികരണം.

Exit mobile version