പുതുവത്സര ബംബറിന്റെ 12 കോടി കനിഞ്ഞു കോടീശ്വരനായി; ഇന്നും ടാപ്പിങ് തൊഴിൽ തുടർന്ന് രാജൻ!

മാലൂർ: കഴിഞ്ഞതവണത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി കോടീശ്വരനായിട്ടും ടാപ്പിങ് തൊഴിലിനോട് ‘നോ’ പറയാതെ കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജൻ. 12 കോടി സമ്മാനവുമായി കേരളഭാഗ്യക്കുറി ജീവിതത്തിലേക്ക് വന്നിട്ടും, കോടീശ്വരനായിട്ടും രാജന്റെ ജീവിതത്തിൽ മാറ്റങ്ങളൊന്നുമില്ല.

റബ്ബർ ടാപ്പിങ് ജോലി ഇപ്പോഴും തുടരുന്നു. ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുന്ന തിരക്കിലാണ് രാജനെന്ന് മാത്രം. എന്തിനാണിതെന്ന് ചോദിച്ചാൽ, എല്ലാം ദൈവകൃപയല്ലേ എന്നാണ് രാജന്റെ മറുപടി.

വീടും പുരയിടവും കടത്തിലായി ജപ്തി നോട്ടീസ് വരെയെത്തിയതിനിടെയാണ് രാജനെ തേടി ഭാഗ്യദേവത എത്തിയത്. വായ്പ തിരിച്ചടയ്ക്കാൻ മറ്റൊരു വായ്പക്കുള്ള ഓട്ടത്തിനിടെയാണ് കൂത്തുപറമ്പിലെ പയ്യൻ ലോട്ടറി ഏജൻസിയിൽനിന്ന് രാജൻ ടിക്കറ്റ് വാങ്ങിയത്.

അന്ന് ജപ്തി നോട്ടീസിനൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിന് 12 കോടിയുടെ ഒന്നാംസമ്മാനം ലഭിച്ചത് വലിയ വാർത്തയായിരുന്നു. ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മൂത്ത മകൾ ആതിര വിവാഹിതയായി. മകൻ രിഗിൽ അച്ഛനെ ടാപ്പിങ് ജോലിയിൽ സഹായിക്കുന്നു. സ്ഥലങ്ങളെല്ലാം നോക്കി നടത്തുന്നു.

രാജന്റെ ഇളയ മകൾ ബിഎ ഇക്കണോമിക്‌സ് ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്. 12 കോടിയിൽ ഏഴുകോടി 56 ലക്ഷം രൂപയാണ് നികുതിയൊക്കെ കഴിച്ച് രാജന് ലഭിച്ചത്. പുതുതായി ഒരു വീട് നിർമ്മിച്ചുവരുന്നു. പുരളിമല കൈതച്ചാൽ നിത്യചൈതന്യ മുത്തപ്പൻ സ്ഥാനം ക്ഷേത്രത്തിന്റെ കട്ടിള വെപ്പ് കഴിഞ്ഞദിവസം നടന്നു.

Exit mobile version