പൊതുവെ ശാന്തൻ, കുട്ടികൾക്ക് പോലും പ്രിയങ്കരൻ; അപ്രതീക്ഷിതമായി ഇടഞ്ഞ് പാപ്പാനെ അടിച്ചുകൊലപ്പെടുത്തി ഗൗരീനന്ദൻ; ലൈറ്റ് ഓഫാക്കി ശബ്ദം അടക്കി പിടിച്ച് നാട്ടുകാർ ഭയത്തിൽ കഴിഞ്ഞത് മണിക്കൂറുകൾ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആയയിൽ പാപ്പാനെ അടിച്ചുകൊലപ്പെടുത്തി ഗൗരീനന്ദൻ ആന. കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആനയായ ഗൗരീനന്ദൻ രണ്ടാം പാപ്പാൻ വിഷ്ണുവിനെയാണ് തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത്.

പാപ്പാനെ കൊലപ്പെടുത്തിയ ആന പ്രദേശവാസികളെ മുൾ മുനയിൽ നിർത്തുകയും ചെയ്തു. രണ്ടു മണിക്കൂർ നേരമാണ് നാട്ടുകാർ വീടിനു പുറത്തിറങ്ങാതെ ലൈറ്റ് ഓഫ് ചെയ്ത് ഭയന്നിരുന്നത്. വീടിനു സമീപത്തു കേട്ട ചെറിയ അനക്കം പോലും നാട്ടുകാരുടേയും കുട്ടികളുടേയും ശ്വാസം പിടിച്ചുനിർത്തി.

ജനങ്ങളുടെ സുരക്ഷയെ കരുതി മാരായമുട്ടം പോലീസും ജാഗ്രത കാട്ടി. ഇടറോഡുകളിലൂടെ വാഹനങ്ങളെ കടത്തി വിടാതെ നോക്കി. ആനയെ പിന്നീട് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. പാപ്പാനെ കൊലപ്പെടുത്തി ഇടഞ്ഞ് നാട്ടിലൂടെ നടന്ന ആന ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചുവെങ്കിലും ഗൗരീനന്ദൻ ഒന്നും നശിപ്പിക്കുകയോ തകർക്കുകയോ ചെയ്തില്ല.

ഇത്രനാളും ഗൗരീനന്ദനെക്കുറിച്ച് അവർക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. കുട്ടികൾക്ക് പോലും ഭയമില്ലാതെ കടന്നു ചെല്ലാമായിരുന്നു. ഒപ്പം നിന്നു സെൽഫി എടുക്കാറുണ്ട്. 26 വർഷം മുൻപാണ് ഗൗരീനന്ദൻ, ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കടന്നു വരുന്നത്. ക്ഷേത്രത്തിലെ പശ്ചിമ മേഖലാ പ്രദേശിക ഉത്സവ സമിതിയാണ് എത്തിച്ചത്.

Exit mobile version