യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ദിലീപിനേക്കാള്‍ മുന്നേ ഗണേഷ്‌കുമാര്‍ അകത്താകും, മുന്നറിയിപ്പ് നല്‍കി കൊടിക്കുന്നില്‍ സുരേഷ്

തൃശ്ശൂര്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഉറപ്പായും നടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ജയിലിലാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു കൊടികുന്നില്‍ സുരേഷ്.

കഴിഞ്ഞ ദിവസമായിരുന്നു കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതിപ്പെടുന്നത്. കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവം.

വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡിലെ ക്ഷീര വികസന സംഘത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയെ കരിങ്കൊടി കാട്ടിയത്.

ഇതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ വാഹനത്തിലുണ്ടായിരുന്ന പി.എ പ്രദീപും സംഘവും തങ്ങളെ ആക്രമിച്ചതെന്നായിരുന്നു ആരോപണം. നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടത്താല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പൊലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പൊലീസിന് പണി വരുമെന്നും കൊടികുന്നില്‍ സുരേഷ് ഓര്‍മ്മിപ്പിച്ചു. ‘ഗണേഷ്‌കുമാറിന്റെ വീട്ടില്‍ കാസര്‍ഗോഡ് പൊലീസ് റെയിഡ് നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം.

കാസര്‍ഗോഡ്, പത്തനാപുരം പൊലീസ് സംഘങ്ങള്‍ വീട് റെയിഡ് ചെയ്താണ് ഗുണ്ടാ നേതാവായ പ്രദീപിനെ പിടികൂടിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടന്‍ ദീലീപിന് മുമ്പേ ഗണേഷ്‌കുമാര്‍ ജയിലില്‍ പോകേണ്ടി വരും.’ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Exit mobile version