നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ജഡ്ജി സ്വകാര്യമായി കൈവശം വെച്ചു പലതവണ പരിശോധിച്ചു; മൂന്ന് കോടതികളിലും അനധികൃത പരിശോധന; റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: കൊച്ചിയിൽ വെച്ച് യുവനടി ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത്. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു.

അങ്കമാലി മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാർഡ് പരിശോധിച്ചു. ഇതിനിടെ, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തിയിട്ടുണ്ട്. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് അന്വേഷണം നടത്തിയത്.

നേരത്തെ തന്നെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി നേരത്തേ അതിജീവിതയ്ക്ക് കൈമാറിയിരുന്നു. ആ വിവരങ്ങൾ ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. ഈ കേസ് പരിഗണിച്ചിരുന്ന അങ്കമാലി മജിസ്ട്രേറ്റ് ഒരു വർഷത്തോളം സ്വകാര്യമായി മെമ്മറി കാർഡ് കൈവശംവെച്ച് പല ഘട്ടങ്ങളിലായി പരിശോധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ALSO READ- തിരുനെല്ലിയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണമരണം

2018-ൽ ജില്ലാ ജഡ്ജിയുടെ പിഎയും സ്വന്തം ഫോണിൽ മെമ്മറി കാർഡ് ഇട്ട് ഈ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ട്. പക്ഷേ ഈ ഫോൺ 2022-ൽ നഷ്ടപ്പെട്ടുവെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഫോണിൽ ഇട്ടാണോ പരിശോധിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിചാരണ കോടതിയിലെ ശിരസ്തദാറും ഈ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ട്. ഈ വിഷയത്തിലൊന്നും തന്നെ തുടരന്വേഷണം നടത്താനോ നടപടിയെടുക്കാനോ അന്വേഷണ റിപ്പോർട്ടിൽ ശുപാർശയില്ല.

പരിശോധിച്ചെങ്കിലും മെമ്മറി കാർഡിലെ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം.

Exit mobile version