ഈ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; കോവിഡാനന്തര തൊഴിലില്ലായ്മയെ പ്രതിരോധിക്കും; സ്ത്രീകൾക്ക് വർക്ക് ഫ്രം ഹോമിലൂടെ കൂടുതൽ തൊഴിൽ; ഉണർവേകുന്ന ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കും

dr. Thomas isaac

തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ നിയമസഭയിൽ അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ ബജറ്റായതിനാൽ തന്നെ സർക്കാർ ക്ഷേമവാഗ്ദാനങ്ങൾക്ക് ആയിരിക്കും ഊന്നൽ നൽകുക.

കോവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനായി പുറപ്പെടുന്നതിന് മുമ്പായി പ്രതികരിച്ചു. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുന്നതായിരിക്കും ഈ സർക്കാരിന്റെ കാലത്തെ അവസാന ബജറ്റെന്നും നിരവധി ക്ഷേമപദ്ധതികൾ പ്രതീക്ഷിക്കാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് കൈയടി നേടാൻ മാത്രമുള്ള ബജറ്റായിരിക്കില്ല. പാവപ്പെട്ടവരുടെ ക്ഷേമം വർധിപ്പിക്കാനുള്ള നടപടികൾക്കൊപ്പം ദീർഘകാലത്തേക്ക് കേരളത്തെ പരിവർത്തനം ചെയ്യുന്നതിന് അടിസ്ഥാനപരമായ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദേശമുണ്ടാകുമെന്നാണ് മന്ത്രി നൽകുന്ന സൂചന. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും. സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടിയേക്കില്ല.

വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. ക്ഷേമപെൻഷൻ 100 രൂപ കൂടി കൂട്ടും. കെട്ടിടനിർമ്മാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും ആലോചനയുണ്ട്.

Exit mobile version